കേരളം
ബഫർ സോൺ : ‘ജനവാസ മേഖലകളെ ഒഴിവാക്കണം’; പ്രമേയം നിയമസഭയിൽ ഐക്യകണ്ഠേനെ പാസായി
സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോൺ ആയി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളം. നിയമ നടപടി വേണമെന്നും ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കി. ഭൂ വിസ്തൃതി വളരെ കുറഞ്ഞ പ്രദേശമാണ് കേരളം.
30 ശതമാനം വനമേഖലയാണ്. 40 ശതമാനത്തോളം പരിസ്ഥിതി പ്രാധാന്യമുള്ള മറ്റ് പ്രദേശങ്ങളുമുണ്ട്. വന മേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോണാക്കിയാൽ കേരളത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാകും. ജന ജീവിതം ദുസ്സഹമാകും. അതുകൊണ്ട് ജനവാസ കേന്ദ്രങ്ങളെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.
സുപ്രീംകോടതി ബഫർ സോൺ ഉത്തരവ് നടപ്പാക്കുമ്പോൾ ജനവാസ മേഖലയെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ നിയമസഭയിൽ പ്രമേയം കൊണ്ടുവന്നത് . വനം മന്ത്രി എകെ ശശീന്ദൻ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി. വിധി കേരളത്തിന് വലിയ തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ നിയമസഹായം നൽകാനും ആവശ്യമെങ്കിൽനിയമ നിർമ്മാണത്തിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ആണ് പ്രമേയത്തിന്റെ ഉള്ളടക്കം. ജനവാസ മേഖലയടക്കം ഒരു കിലോമീറ്റർ ബഫർ സോണാക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം പ്രമേയത്തിന് തിരിച്ചടിയാകില്ലേ എന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു.