കേരളം
നേഴ്സുമാരോട് കരുണയില്ലാതെ പിആർഎസ് ആശുപത്രി; തിരുവനന്തപുരത്ത് സമരം തുടരുന്നു
തിരുവനന്തപുരം പിആർഎസ് ആശുപത്രിയിൽ നഴ്സുമാറുടെ സമരം തുടരുന്നു. ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസമായി ലഭിക്കണം എന്നുള്ളതാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്ന്. തിരുവനന്തപുരം നഗരത്തിലെ മറ്റു മുൻനിര സ്വകാര്യ ആശുപത്രികൾ ചർച്ചയിൽ സഹകരിക്കുകയും UNA മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. എന്നാൽ ചർച്ചയ്ക്ക് പോലും താല്പര്യമില്ലെന്ന നിലപാടാണ് പി ആർ എസ് ആശുപത്രി കൈക്കൊണ്ടത്. അതിനെ തുടർന്ന് മറ്റ് വഴികൾ ഇല്ലാതെയാണ് ഇന്നലെ മുതൽ 72 മണിക്കൂർ സമരത്തിലേക്ക് നഴ്സുമാർ കടന്നത്.
ആറ് ആശുപത്രികൾ നാലാം തീയതി രാത്രിയോടെ ചർച്ചയിൽ തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കാമെന്ന് ഉറപ്പു നല്‍കിയതായി നഴ്സുമാർ അറിയിച്ചു. ചർച്ചയ്ക്ക് തയാറാകാത്ത പി ആർ എസ് ആശുപത്രിയിൽ ഏഴര മുതൽ നഴ്സുമാർ ജോലിക്ക് കയറിയില്ല. മറ്റിടങ്ങളിൽ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തിയ ശേഷമായിരിക്കും സമരം എന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അരവിന്ദ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ 7 ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പണിമുടക്ക് നോട്ടീസ് നല്‍കിരുന്നത്.
കഴിഞ്ഞ അഞ്ചര വർഷമായി ശമ്പളത്തിൽ വർധനവ് ഉണ്ടായിട്ടില്ല. പുതിയ ശമ്പള വർധനവ് പ്രഖ്യാപിക്കാൻ സർക്കാർ കാലതാമസം എടുക്കുന്നു. പുതുക്കിയ ശമ്പള വർദ്ധനവ് സർക്കാർ പ്രഖ്യാപിക്കുന്നത് വരെ ഇപ്പോൾ കിട്ടുന്ന ശമ്പളത്തിന്റെ 50% വർദ്ധനവ് കിട്ടണം എന്നതാണ് നഴ്സസിൻ്റെ പ്രധാനപ്പെട്ട ആവശ്യം.നേരത്തെ തൃശൂർ ജില്ലയിൽ നഴ്സസ് നടത്തിയ സമരത്തെ തുടർന്ന് ശമ്പളം വർധിപ്പിച്ചിരുന്നു.
അതേസമയം തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ഇനി മുതൽ 30000 രൂപ മുതൽ നഴ്സുമാർ ശമ്പളം വാങ്ങും. UNA തിരുവനന്തപുരം ജില്ലാ കമ്മറ്റിയും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. ലേബർ ഓഫീസിൽ നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് യുഎൻഎ പ്രവർത്തകർ എം ഡിയുടെ ക്യാമ്പിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് ചർച്ചക്ക് വഴിയൊരുങ്ങിയത്. ജീവനക്കാർക്ക് അനുകൂലമായ തീരുമാനം മാനേജ്മെൻ്റ് സ്വീകരിച്ചതോടെ തിരുവനന്തപുരം ജില്ലയിൽ നടക്കാനിരിക്കുന്ന സമരത്തിൽ നിന്ന് അനന്തപുരി ആശുപത്രിയെ ഒഴിവാക്കി.