ദേശീയം
കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്
കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്. പുതുവര്‍ഷം നല്ല മാതൃകകളായി തുടങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരോ പ്രതിസന്ധിയും ഒരോ പാഠമാണ് നമ്മെ പഠിപ്പിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ നടപ്പിലാക്കിയ ജനത കര്‍ഫ്യൂ ലോകത്തിന് മാതൃകയായി.
ആത്മനിര്‍ഭന്‍ ഭാരതിലൂടെ നമ്മുടെ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ രാജ്യാന്തര നിലവാരത്തിലെത്തി. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ പുതുവര്‍ഷത്തില്‍ നമ്മള്‍ പ്രതിജ്ഞ എടുക്കണമെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഒരു വെല്ലുവിളിയും ഇന്ത്യയിലെ യുവാക്കള്‍ക്ക് വലുതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യയിലെ യുവാക്കളെ കാണുമ്പോള്‍ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവര്‍ക്ക് വളരെ വലുതല്ല. ഒന്നും അവരുടെ പരിധിക്കപ്പുറമല്ല’, മോദി പറഞ്ഞു.
സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തിന്റെ കഥകള്‍ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 2020 ല്‍ ഉണ്ടായ പ്രതിസന്ധി പാഠം പഠിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അടുത്തവര്‍ഷം രോഗസൗഖ്യത്തിനാകും പ്രാധാന്യം. രാജ്യം സ്വയം പര്യപ്തതയുടെ പാതയിലാണെന്നും, നമ്മുടെ ഉത്പന്നങ്ങള്‍ പരമാവധി പ്രചരിപ്പിക്കുകയും, ഉപയോഗിക്കുകയും വേണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സമരമുഖത്തുള്ള കർഷകർ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിച്ചു. സമരത്തിന്റെ ഭാഗമായാണ് മന്‍ കീ ബാത് കര്‍ഷകര്‍ ബഹിഷ്‌കരിച്ചത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ പാത്രം കൊട്ടി പ്രതിഷേധം തുടരുകയാണ്.
2021 രോഗസൗഖ്യത്തിന് മുന്‍ഗണനയെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.