ദേശീയം
ഹൈദരാബാദിലെ സമത്വ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
ഹൈദരാബാദിലെ സമത്വ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ നിന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വിട്ടുനിന്നു. പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കാനും ചന്ദ്രശേഖര്‍ റാവു എത്തിയില്ല. രാഷ്ട്രീയ കാരണങ്ങളിലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.
പതിനൊന്നാം നൂറ്റാണ്ടിലെ ഭക്ത സന്യാസിയും സാമൂഹിക പരിഷ്കർത്താവുമായ ശ്രീ രാമാനുജാചാര്യരുടേതാണ് പ്രതിമ. പഞ്ചലോഹങ്ങളില്‍ 216 അടി ഉയരത്തിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇരിക്കുന്ന സ്ഥിതിയിലുള്ള ലോകത്തെ രണ്ടാമത്തെ വലിയ പ്രതിമയാണിത്. 54 അടി ഉയരമുള്ള ഭദ്രവേദി എന്ന പേരിലുള്ള കെട്ടിടസമുച്ചയത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 40 ഏക്കർ വിശാലമായ സമുച്ചയത്തിൽ ഡിജിറ്റൽ ലൈബ്രറിയും തയ്യാറായിട്ടുണ്ട്. രാമാനുജാചാര്യരുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു പ്രതിമാ അനാച്ഛാദനം. 120 കിലോഗ്രാം സ്വർണത്തിൽ തീർത്ത രാമാനുജാചാര്യരുടെ വിഗ്രഹം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 13ന് അനാവരണം ചെയ്യും.