കേരളം
2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി
2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചത്. പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹർജിയിലെ ആരോപണം. സംവിധായകൻ വിനയൻ അടക്കമുള്ളവർ ഇതിനെതിരെ തെളിവുകളുണ്ടെന്നും ഹർജിയില്‍ പറയുന്നു.
നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയം ചോദ്യം ചെയ്‌ത് സംവിധായകൻ ലിജീഷ് മുള്ളേഴത്ത് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഹർജിയിൽ ഇടപെടാൻ മതിയായ തെളിവുകളില്ലെന്ന സിംഗിൾ ബെഞ്ച് നിരീക്ഷണം ഡിവിഷൻ ബെഞ്ച് ശരിവെച്ചു.
പുരസ്‌കാര നിര്‍ണയത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് സംവിധായകനായ ലിജീഷ് നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. വിധി ചോദ്യം ചെയ്‌താണ് ലിജീഷ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഇതും തള്ളിയതോടെയാണ് ലിജീഷ് മുല്ലേഴത്ത് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറി അംഗങ്ങളിൽ നിയമവിരുദ്ധമായി ഇടപെട് അർഹതയുള്ളവരുടെ അവാർഡ് തടഞ്ഞെന്ന് ഹർജിയിൽ ആരോപിക്കുന്നു. സിനിമ സംവിധായകനായ വിനയൻ പുറത്ത് വിട്ട നേമം പുഷ്പരാജിന്‍റെ ഓഡിയോ സംഭാഷണം സ്വജനപക്ഷപാതം നടത്തിയെന്നതിന്‍റെ തെളിവായി ഹർജിയിൽ ചൂണ്ടികാട്ടുന്നു.തന്‍റെ സിനിമയ്ക്ക് പുരസ്കാരം കിട്ടാതിരിക്കാൻ രഞ്ജിത്ത് ഹീനമായ രാഷ്ട്രീയം കളിച്ചതിന് തന്‍റെ പക്കൽ തെളിവുണ്ടെന്നായിരുന്നു സംവിധായകൻ വിനയന്‍ നേരത്തെ ആരോപിച്ചിരുന്നു.