കേരളം
ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജമൊഴി, അഫ്സാന ജാമ്യത്തിലിറങ്ങി
പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി. ഭർത്താവ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ കൊന്നുവെന്ന അഫ്‌സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു അഫ്സാന പൊലീസിന് നൽകിയ മൊഴി. പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് താൻ നൗഷാദിനെ തലക്കടിച്ച് കൊന്നതെന്നായിരുന്നു അഫ്സാന പൊലീസിനോട് പറഞ്ഞത്. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് അഫ്സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. തുടർന്ന് റിമാൻഡിലായ അഫ്സാന അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുകയായിരുന്നു.
മൃതദേഹത്തിനായി പരുത്തിപ്പാറയിൽ ഇവർ താമസിച്ചിരുന്ന വാടക വീടിനടുത്ത് പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച ട്വിസ്റ്റുണ്ടായത്. കലഞ്ഞൂർ സ്വദേശിയായ നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. ഭാര്യയെ ഭയന്ന് നാടുവിട്ട് പോകുകയായിരുന്നുവെന്നായിരുന്നു നൗഷാദിന്റെ മൊഴി. അഫ്സനായ്ക്ക് എതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. എന്നാൽ കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.
2021 നവംബർ അഞ്ചിനാണ് നൗഷാദിനെ കാണാതായത്. പിതാവ് അഷ്‌റഫിന്റെ പരാതിയിൽ അന്നുമുതൽ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. സ്ഥിരമായി മദ്യപിച്ചെത്തി വഴക്കിട്ടിരുന്ന നൗഷാദിനെ താൻ തലക്കടിച്ചു കൊന്നുവെന്നും ഒരാളുടെ സഹായത്തോടെ കുഴിച്ചിട്ടുവെന്നും ഭാര്യ അഫ്സന കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞു. മൊഴി വിശ്വസിച്ച പൊലീസ് അഫ്സനായും നൗഷാദും താമസിച്ചിരുന്ന അടൂർ പരുത്തിപ്പാറയിലെ വാടക വീടിന് ചുറ്റും ഒരു പകൽ മുഴുവൻ കുഴിച്ചു പരിശോധിച്ചു. സെപ്റ്റിക് ടാങ്കുവരെ ഇളക്കി പരിശോധിച്ചിട്ടും മൃതദേഹം കിട്ടാതായതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. ഈ തെരച്ചിലിന്റെ വാർത്ത മാധ്യമങ്ങളിൽ കണ്ട ഇടുക്കി തൊമ്മൻകുത്തിനടുത്ത കുഴിമറ്റം എന്ന സ്ഥലത്തെ നാട്ടുകാരാണ് തൊടുപുഴ പൊലീസിന് നിർണായകമായ ഒരു വിവരം കൈമാറിയത്. നൗഷാദിനെപ്പോലെ തോന്നിക്കുന്ന ഒരാൾ ഇവിടെ കൂലിപ്പണിക്കാരനായി കഴിയുന്നുണ്ടെന്നായിരുന്നു ആ വിവരം. ഒന്നര വർഷം ഒരു മൊബൈൽഫോൺ ഫോൺ പോലും ഉപയോഗിക്കാതെ നാടുവിട്ട് ഒളിച്ചു താമസിച്ച നൗഷാദിനെ അങ്ങനെയാണ് പൊലീസ് കണ്ടെത്തിയത്.