കേരളം
എൽ.പി – യു.പി ക്‌ളാസുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്ന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം
മുഴുവൻ ആളുകൾക്കും രണ്ട് ഡോസ് വാക്സിൻ നൽകി കഴിയാതെ നവംബറിൽ എൽ.പി-യു.പി കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ പുന: പരിശോധന നടത്തണമെന്ന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം. നിലവിലെ സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നത് ഗുണകരമോ എന്ന ചോദ്യവുമായി സംഘടന സോഷ്യൽ മീഡിയ വഴി നടത്തിയ അഭിപ്രായ സർവേയിൽ എട്ട് ലക്ഷത്തോളം രക്ഷിതാക്കൾ പങ്കെടുത്തു. ഫേസ്ബുക്ക് പേജിൽ നടന്ന ചർച്ചയിൽ ഏഴര ലക്ഷം പേർ പങ്കാളികൾ ആയി പന്ത്രണ്ടായിരത്തിലധികം ആളുകൾ അഭിപ്രായം രേഖപ്പെടുത്തി. ഭൂരിപക്ഷം ആളുകളും കുട്ടികളെ ഇപ്പോഴത്തെ സാഹചര്യത്തിൽ സ്കൂളിൽ അയച്ച് പരീക്ഷണം നടത്താൻ തയ്യാറല്ല എന്നഭിപ്രായപ്പെട്ടു. സർവ്വേയിലൂടെ മനസ്സിലാക്കിയ കണ്ടെത്തലുകളും, സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ഉൾപ്പെടുത്തി വിശദമായ ഒരു പഠന റിപ്പോർട്ട് സംഘടന സർക്കാരിന് സമർപ്പിക്കും.
സംസ്ഥാനത്തെ സാമൂഹ്യ – സാംസ്കാരിക – വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരും സർവ്വേയിൽ പങ്കെടുത്തു. സർവ്വേയിൽ പങ്കെടുത്ത 90% ആളുകൾക്കും കുട്ടികളെ, പ്രത്യേകിച്ച് എൽപി യുപി വിഭാഗം കുട്ടികളെ സ്കൂളിൽ വിടുന്നതിനോട് യോജിക്കുന്നില്ല. പകരമായി ഓൺലൈൻ പഠനം തുടരാനും താത്പര്യം ഉള്ളവർക്ക് മാത്രം സ്കൂളിൽ പോകാനും കഴിയുന്ന സംവിധാനം ഒരുക്കണമെന്നും, ഓൺലൈൻ പഠനം നിലനിർത്തിക്കൊണ്ട് തന്നെ ഓഫ് ലൈൻ പഠനം തുടരണം എന്നും അഭിപ്രായപ്പെട്ടു.
കുട്ടികൾ ശരിയായ രീതിയിൽ മാസ്ക് ധരിക്കാനോ, സാമൂഹിക അകലം പാലിക്കാനോ
സാധ്യതയില്ലാത്തതിനാൽ എൽ.പി യു.പി വിഭാഗം കുട്ടികളെയും നഴ്സറി കുട്ടികളെയും ഈ അധ്യയന വർഷം സ്കൂളിൽ വിടുന്നത് നിലവിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സാഹചര്യത്തിൽ ദോഷം ചെയ്യും. ഹൈസ്കൂൾ വിഭാഗം മുതൽ മുതിർന്ന കുട്ടികൾക്ക് പഠനം തുടങ്ങാനാണ് മുഴുവൻ രക്ഷിതാക്കളും അഭിപ്രായപ്പെടുന്നത് . സ്കൂൾ പഠനം തുടങ്ങുകയാണെങ്കിൽ തന്നെ ഓൺലൈൻ നിലനിർത്തണമെന്നും ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നു.
സംസ്ഥാന പ്രസിഡൻറ് സി കെ നാസർ കാഞ്ഞങ്ങാടിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മളിക്കാൽ , സംസ്ഥാന ട്രഷറർ സജി കെ ഉസ്മാൻ കുട്ടി ആലപ്പുഴ , സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ ആർ.ശാന്തകുമാർ തിരുവനന്തപുരം, ഉമ്മർ പാടലടുക്ക, സംസ്ഥാന വനിത ചെയർ പേഴ്സൺ സുജ മാത്യു വയനാട്, സെക്രട്ടറി ഷാജി കോഴിക്കോട്, പിആർഒ ബേബി കെ ഫിലിപ്പോസ് പിറവം, എക്സിക്യൂട്ടീവ് അംഗങ്ങളായ മഹ്മൂദ് പറക്കാട്ട്,മൻസൂർ ആലപ്പുഴ , പ്രമോദ് പയ്യന്നൂർ, നാസർ കപൂർ പാലക്കാട് , മഹീൻ കണ്ണ് തിരുവനന്തപുരം, ഷിബു റാവുത്തർ കൊല്ലം, തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു.