കേരളം
ട്രെയിൻ യാത്രക്കാരായ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു
ട്രെയിനിൽ തമിഴ്നാട്ടിൽ നിന്നും കൊല്ലത്തെത്തിയ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഗുരുവായൂർ-ചെന്നൈ എഗ്‌മൂർ, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്‌പ്രസ് എന്നീ ട്രെയിനുകളിലെത്തിയ ഓരോ യാത്രക്കാർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
തീവണ്ടിയിൽ നിന്ന് രോഗം പകർന്നതാണോയെന്ന് വ്യക്തതയില്ല. തീവണ്ടിയിലെ മറ്റു യാത്രികർക്ക് രോഗം പകരാനുള്ള സാധ്യതയും സജീവമാണ്. അതുകൊണ്ടുതന്നെ സമൂഹവ്യാപന സാധ്യത ആരോഗ്യവകുപ്പും തള്ളുന്നില്ല.
വിദേശത്തുനിന്നെത്തിയവർക്കും അവരുമായി സമ്പർക്കത്തിലുള്ള അടുത്ത ബന്ധുക്കൾക്കും മാത്രമാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നത്. രോഗവ്യാപനം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
ഒമിക്രോൺ സംശയിക്കുന്നവരുടെ രണ്ട് സ്രവസാംപിൾ വീതം പരിശോധനയ്ക്കായി ശേഖരിക്കും. ആദ്യ സാംപിൾ പരിശോധിച്ച് പോസിറ്റീവ് ആയാൽ രണ്ടാം സാംപിൾ ജനിതകശ്രേണീകരണ പരിശോധനയ്ക്ക് അയക്കും. ഒമിക്രോൺ ആണോയെന്ന് ഉറപ്പിക്കുകയാണ് ഇതിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.