ക്രൈം
ആലപ്പുഴയില്‍ പത്തൊന്‍പതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
പത്തൊന്‍പതുകാരിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് വള്ളികുന്നത്തെ ഭര്‍തൃഗൃഹത്തില്‍ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവ് വിഷ്ണു സൈനികനാണ്. വിഷ്ണു ഉത്തരാഖണ്ഡിലെ ജോലിസ്ഥലത്താണ്. സംഭവസമയത്ത് സുചിത്രയുടെ ഭര്‍തൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രാവിലെ 11.30യോടെയാണ് സുചിത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമാതാവാണ് സുചിത്രയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വള്ളികുന്നം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലാണ് വിവാഹത്തിന്റെ ലീവ് കഴിഞ്ഞ ശേഷം സൈനികനായ വിഷ്ണു തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.
കേരളക്കരയെ ഞെട്ടിക്കുന്ന വാർത്തകളാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മലയാളികൾ കേൾക്കുന്നത് . കേരളത്തിൽ സ്ത്രീ സുരക്ഷ തന്നെ ചോദ്യചിഹ്നമാകുന്ന സംഭവങ്ങളാണ് ഇവയൊക്കെ. 100 പവനും ആവശ്യത്തിലേറെ സ്വത്തും നൽകിയിട്ടും സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ വിസ്മയ, ഭർത്താവിന്റെ പീഡനത്തിന്റെ ഫലമെന്നോണം കത്തി ചാമ്പലാകേണ്ടി വന്ന അർച്ചന, ഒടുവിൽ പത്തൊൻപത് വയസ് മാത്രം പ്രായമുള്ള സുചിത്രയും.
ഇനിയും ഈ നിരയിലേക്ക് എത്ര പേർ..!!? വിവാഹത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിൽ ഇനിയും ഒരു ജീവൻ കൂടി പൊലിയാതിരിക്കാൻ നിയമങ്ങളും നീതി വ്യവസ്ഥയും ശക്തമാകുന്നതിനൊപ്പം മാറേണ്ടത് സമൂഹവും ചിന്താ രീതികളും കൂടിയാണെന്ന് ഓർമിക്കണം.
Also read: തിരുവനന്തപുരത്ത് യുവതി തീകൊളുത്തി മരിച്ച നിലയില്‍; ഭർത്താവ് പിടിയിൽ