ദേശീയം
ചാരക്കേസ്; ജെയിൻ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പരിഗണിക്കും
ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുരുക്കിയത് ആരെന്ന അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് ഡി.കെ ജെയിൻ സമിതിയുടെ റിപ്പോർട്ടാണ് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്. കുറ്റക്കാർക്കെതിരെ സമഗ്ര അന്വേഷണവും, പ്രോസിക്യൂഷൻ നടപടിയും അടക്കം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടേക്കും.
രണ്ടര വർഷം നീണ്ട സിറ്റിങുകൾക്കും അന്വേഷണത്തിനും ഒടുവിലാണ് ജസ്റ്റിസ് ഡി.കെ ജെയിൻ അധ്യക്ഷനായ സമിതി മുദ്ര വെച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ ഉള്ളടക്കം സുപ്രീംകോടതി ഇന്ന് പുറത്തുവിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് രണ്ടാമത്തെ കേസായി റിപ്പോർട്ട് പരിഗണിക്കുമ്പോൾ കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്നെ ഹാജരായേക്കും.
ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കിയവരുടെ പേരുകൾ തുറന്ന കോടതിയിൽ പുറത്തുവിട്ടാൽ കേന്ദ്രസർക്കാർ നിലപാട് നിർണായകമാകും. ദേശീയപ്രാധാന്യമുള്ള കേസാണെന്ന് മുൻകൂറായി തന്നെ സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് തയ്യാറാണെന്ന് മുൻപ് പലഘട്ടങ്ങളിലും കേന്ദ്രം വ്യക്തമാക്കിയിരുന്നു. മുൻ ഡി.ജി.പി സി.ബി മാത്യൂ, റിട്ടയേർഡ് എസ്.പിമാരായ കെ.കെ ജോഷ്വ, എസ് വിജയൻ, ഐ.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണങ്ങൾ. കോടതി ചോദിച്ചാൽ സംസ്ഥാന സർക്കാരും നിലപാട് അറിയിച്ചേക്കും.