കേരളം
വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: കൂടുതല്‍ പരാതി, 5 വിദ്യാര്‍ത്ഥികള്‍ കൂടി പരാതി നല്‍കി
നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പരാതി. പുതിയതായി അഞ്ച് വിദ്യാര്‍ത്ഥികള്‍ കൂടിയാണ് പരാതി നല്‍കിയത്. എല്ലാ വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അധികൃതർക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പരീക്ഷാ സുരക്ഷയിൽ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാർത്ഥിനികളെ അപമാനിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് കോളജ് അധികൃതരെ അടക്കം ചോദ്യം ചെയ്യും.
ഇന്ന് കോളജിൽ എത്തിയ സൈബർ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച സ്വകാര്യ ഏജൻസിയിലെ ആളുകൾക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനും കേസെടുത്തു. ഏജൻസി ജീവനക്കാരെ കോളജ് അധികൃതരെയും കൊട്ടാരക്കര ഡിവൈഎസ്‍പി ചേദ്യം ചെയ്തു. നീറ്റ് കൊല്ലം സിറ്റി കോ ഓർഡിനേറ്റർ എന്നിവർ സംഭവം നിഷേധിക്കുകയാണ്.
എന്നാൽ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചിട്ടുണ്ട് എന്നാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. തിരുവനന്തപുരത്തെ സ്റ്റാർ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു പരീക്ഷയുടെ സുരക്ഷാ ചുമതല ഏൽപ്പിച്ചിരുന്നത്. ഇവർ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാർ നൽകി. ഈ ഉപകാരരാറുകാരൻ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെൺകുട്ടികളെ അവഹേളിച്ചത്.