കേരളം
മിഷൻ ബേലൂർ മഖ്ന; നാലാം ദിവസവും ആനയെ മയക്കുവെടി വെക്കാനാകാതെ ദൗത്യസംഘം

വയനാട് പടമലയിൽ അജീഷിനെ ആക്രമിച്ചു കൊന്ന കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. നാലാം ദിവസവും ആനയെ മയക്കുവെടി വെക്കാനാകാതെ ദൗത്യസംഘം. ആന ബാവലി മേഖലയിലെ ഉൾക്കാട്ടിൽ തുടരുകയാണ്. നാളെ പുലർച്ചെ ദൗത്യം പുനരാരംഭിക്കും. രണ്ടു തവണ മോഴയാനയെ മുന്നിൽ കിട്ടിയിട്ടും മയക്കുവെടിവെക്കാൻ കഴിഞ്ഞില്ല.
പൊന്തക്കാടും ആനയുടെ വേഗവും ഇന്നും ദൗത്യം മുടക്കി. ദൗത്യ സംഘത്തിന്റെ കണ്ണുവെട്ടിച്ചു ഒളിച്ചു കളിക്കുന്ന മോഴയെ കണ്ടെത്താൻ തെർമൽ ക്യാമറ വരുത്തിയെങ്കിലും ഫലിച്ചില്ല. കാടിളക്കി തിരച്ചിലിനിടെ കുംകിയുടെ പുറത്തേറി ഉന്നംപിടിച്ചു. മരമുകളിൽ കയറിയും തോക്കേന്തി. എന്നാൽ വെടിയുതിർക്കാൻ കിട്ടാതെ ആയിരുന്നു ബേലൂർ മോഴയുടെ വിലസൽ. ദൗത്യം അടുത്ത ദിവസത്തേക്ക് നീളുമെന്ന് സംഘം അറിയിച്ചു.
ശ്രദ്ധ ആനയിലേക്ക് പോയപ്പോൾ വീണ്ടും ആശങ്കയായി മറ്റൊരു വന്യജീവി. കണ്ടത് പള്ളിയിൽ പോയി മടങ്ങിയ നാട്ടുകാരി. തുടർന്ന് ഭീതി പ്രതിഷേധത്തിന് വഴിമാറി. പുൽപള്ളി സുരഭിക്കവലയിൽ ഇറങ്ങിയ കടുവയെ പിടിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. റേഞ്ച് ഓഫീസറെ തടഞ്ഞായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
അതേസമയം ബേലൂർ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴയാനയുള്ളതും ദൗത്യത്തിന് തടസം ആകുന്നുണ്ട്. ഇതിനിടെ ഒപ്പമുള്ള മോഴയാന ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുക്കുകയും ചെയ്തു. ബാവലി കാടുകളിൽ ഇന്നു രാവിലെയായിരുന്നു അപ്രതീക്ഷിത ആക്രമണം. ആർആർടി സംഘം വെടിയുതിർത്താണ് മോഴയെ തുരത്തിയത്.
കുറ്റിക്കാട്ടിൽ ഒളിച്ചും ബേലൂർ മഖന് ദൗത്യസംഘത്തെ വട്ടം കറക്കി. കുംകിയാനയുടെ മുകളിൽ ഏറിയും മരത്തിന്റെ മുകളിൽ കയറിയും ബേലൂർ മഖ്നയെ മയക്കുവെടിവെക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.