ദേശീയം
മധ്യപ്രദേശിൽ ഓക്സിജൻ കിട്ടാതെ 10 കൊവിഡ് രോഗികൾ മരിച്ചെന്നു റിപ്പോർട്ട്
മധ്യപ്രദേശിലെ ശഹദോല്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ദൗര്‍ലഭ്യം മൂലം മരിച്ചെന്ന് ആരോപണം. അതേസമയം, ജില്ലാ ഭരണകൂടവും ആശുപത്രി അധികൃതരും ഇക്കാര്യം നിഷേധിച്ചു.
‘ഇന്നലെ ആറ് മരണമാണ് ഐ.സി.യുവില്‍ സംഭവിച്ചത്. അവയുടെ കാരണം
ഓക്സിജന്‍ ദൗര്‍ലഭ്യമല്ല. ഐ.സി.യുവില്‍ 62 രോഗികളാണുള്ളത്. ഹോസ്പിറ്റലില്‍ 255 കൊവിഡ് രോഗികളുണ്ട്. ഇതില്‍ 155 പേര്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കുന്നുണ്ട്’ .മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഡീന്‍ ഡോ. മിലിന്ദ് ശിരാല്‍കര്‍ പറഞ്ഞു.
അതേസമയം, ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും വീഴ്ച മൂലമാണ് മരണങ്ങള്‍ സംഭവിച്ചതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ‘രാവിലെ ആറ് മണിക്കാണ് എന്റെ ബന്ധു മരിച്ചതായി അറിയിക്കുന്നത്. ഐ.സി.യുവിലുള്ള രോഗികള്‍ക്ക് രാത്രി ബന്ധുക്കള്‍ ഭക്ഷണം നല്‍കി മടങ്ങിയതാണ്.
പിന്നെ കേള്‍ക്കുന്നത് മരണവാര്‍ത്തയും. ആദ്യം ഐ.സി.യുവില്‍ കയറി കാണാന്‍ ഞങ്ങളെ അനുവദിച്ചില്ല. പിന്നെ ബഹളമുണ്ടാക്കി കയറിയപ്പോള്‍ പത്തോളം പേര്‍ മരിച്ചതായി കണ്ടു. മൃതദേഹങ്ങള്‍ തണുത്ത് മരവിച്ചിരുന്നു. ഓക്സിജന്‍ വിതരണം നിലച്ചതായി ആശുപത്രിയിലെ ഗാര്‍ഡുമാരാണ് ഞങ്ങളോട് പറയുന്നത്’ -മരിച്ചവരിലൊരാളുടെ ബന്ധു പറഞ്ഞു