കേരളം
ലൈഫ് മിഷന്‍; സന്തോഷ് ഈപ്പനെ ഇഡി അറസ്റ്റു ചെയ്തു
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് നടന്നെന്ന കേസില്‍, നിര്‍മാണ കരാറുകാരനായ യൂണിടാക് ബില്‍ഡേഴ്സ് എം.ഡി. സന്തോഷ് ഈപ്പനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച കൊച്ചി ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തിയിരുന്നു. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാംപ്രതിയാണ് സന്തോഷ് ഈപ്പന്‍ എന്നാണ് സൂചന. കേസില്‍ ആദ്യം അറസ്റ്റുചെയ്ത ഒമ്പതാംപ്രതി, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദത്തിലേക്ക് പോകുന്നതിന് മുന്നോടിയായാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ്. 3.80 കോടി രൂപ കോഴയായി നല്‍കിയിട്ടുണ്ടെന്ന് സന്തോഷ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ അറസ്റ്റും ഉണ്ടാകുമെന്നാണ് സൂചന.
വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് യൂണിടാക് ബിൽഡേഴ്‌സ് എം.ഡി.സന്തോഷ് ഈപ്പന്റെ അറസ്റ്റ് നിർണായകമാകും. 500 ചതുരശ്രയടിയുള്ള 140 അപ്പാർട്ട്‌മെന്റുകൾ നിർമിക്കാൻ യു.എ.ഇ. കോൺസുലേറ്റും യൂണിടാക് ബിൽഡേഴ്‌സും തമ്മിൽ കരാറിലേർപ്പെട്ടത് 2019 ജൂലായ് 31-നായിരുന്നു. വടക്കാഞ്ചേരി നഗരസഭയ്ക്കുകീഴിലെ 2.18 ഏക്കറിൽ ഭവനസമുച്ചയം നിർമിക്കാനുള്ള യൂണിടാക്കിന്റെ കെട്ടിടനിർമാണപ്ലാനിന് 2019 ഓഗസ്റ്റ് 26-നാണ് ലൈഫ് മിഷൻ അംഗീകാരം നൽകിയത്.
പദ്ധതിക്ക് അംഗീകാരംകിട്ടിയതിനുപിന്നാലെ സന്തോഷ് ഈപ്പൻ, മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിക്ക് കോഴനൽകിയെന്നാണ് ഇ.ഡി. സംശയിക്കുന്നത്. രണ്ടുകോടിയിലധികം രൂപ സന്തോഷ് ഈപ്പൻ, കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിക്ക് നൽകിയെന്നാണ് ഇ.ഡി.യുടെ സംശയം.
പദ്ധതിക്ക് യു.എ.ഇ. സന്നദ്ധസംഘടനയായ റെഡ്ക്രസന്റ് വഴി ലഭിച്ച ഏഴേമുക്കാൽ കോടി രൂപയിൽ 3.8 കോടി രൂപ കോഴയായി നൽകിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ രൂപ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളറുകളാക്കി യു.എ.ഇ. കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റും ഈജിപ്തുകാരനുമായ ഖാലിദ് ഷൗക്രിക്ക് നേരിട്ട് നൽകിയെന്നായിരുന്നു മൊഴി. സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു ഇത്.
എന്നാൽ, കസ്റ്റംസിനോടും സി.ബി.ഐ.യോടും സന്തോഷ് ഈപ്പൻ കമ്മിഷൻ തുകയുടെ കണക്കുപറഞ്ഞത് കളവാണെന്നാണ് ഇ.ഡി. കരുതുന്നത്. സ്വപ്നാ സുരേഷ് ജയിലിൽ കഴിയവേ ഇ.ഡി.ക്ക് നൽകിയ മൊഴിയിൽ ആറുകോടി രൂപ കോഴപ്പണം എന്ന് വെളിപ്പെടുത്തിയിരുന്നു.