ദേശീയം
സിദ്ദിഖ് കാപ്പൻ കൊവിഡ് മുക്തന്‍; സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ
ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ആരോഗ്യ നിലയെ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടു. കാപ്പൻ കൊവിഡ് മുക്തനായെന്ന് യു പി സർക്കാർ വ്യക്തമാക്കി. അതേസമയം കാപ്പന് മുറിവേറ്റിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ സുപ്രീംകോടതിയിൽ. കാപ്പന് സ്വാഭാവിക നീതി ലഭിച്ചില്ലെന്നും അഭിഭാഷൻ കോടതിയെ അറിയിച്ചു.
ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നത് തടയാൻ അതിവേഗ നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കാപ്പനെ മധുര ജയിലിലേക്ക് മാറ്റി. കാപ്പന്റെ ആരോഗ്യ നിലയെ സംബന്ധിച്ച റിപ്പോർട്ട് യുപി സർക്കാർ സുപ്രീം കോടതിയിൽ നൽകി.
ജയിലിൽ കഴിയുന്ന കാപ്പന് കൊവിഡ് ബാധിച്ചിരുന്നുവെന്നും ചികിത്സ നിഷേധിക്കപ്പെട്ടുവെന്നുമുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കാപ്പനെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കാനിരിക്കെയാണ് യുപി സര്‍ക്കാര്‍ റിപ്പോർട്ട് നല്‍കുന്നത്.
യുപി സർക്കാരിന്റെ സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത് കുമാർ ആണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കാപ്പനെ ജയിലിലോ ആശുപത്രിയിലോ ചങ്ങലക്കിട്ടിരുന്നുവെന്ന ആരോപണം യുപി സർക്കാർ നിഷേധിച്ചു. മാത്രമല്ല, പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയെ റിപ്പോർട്ട് ചോദ്യം ചെയ്യുന്നു.
യുപിയിലേക്ക് കാപ്പൻ പോയത് ഏത് സംഘടനയ്ക്ക് വേണ്ടിയാണോ അവർക്കായുള്ള നിഴൽ യുദ്ധമാണ് പത്രപ്രവർത്തക യൂണിയൻ നടത്തുന്നതെന്നും യുപി സർക്കാർ റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ രാത്രിയാണ് സിദ്ധിഖ് കാപ്പനെ ആശുപത്രിയിൽ നിന്ന് മധുര ജയിലിലേക്ക് കൊണ്ടുപോയത്.