കേരളം
സംസ്ഥാനത്ത് നാളെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടല്‍ രൂപപ്പെട്ട ന്യൂനമര്‍ദം സ്വാധീനത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും. ജൂൺ 13, 15 തീയതികളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വയനാട്, പാലക്കാട് ഒഴികെയുള്ള12 ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 64.5 മുതൽ 115 മില്ലി മീറ്റർ മഴ പെയ്യാനാണു സാധ്യത. ഇതു മുൻനിർത്തി എല്ലാവരും ജാഗ്രത പാലിക്കണം. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.
അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. 15 ആം തീയതി ഇടുക്കി, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കിവയ്ക്കണം. അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറിത്താമസിക്കാൻ തയാറാകണം. സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കുകയും ചെയ്യണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറേണ്ട ഘട്ടമുണ്ടായാൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയാറാകണം.