Covid 19
കൊവിഡ് നിയന്ത്രണത്തിൽ കേരളത്തിന് വലിയ വീഴ്ചയെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്
സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ കൊവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേരളത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് കൈമാറി.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെ
കൊവിഡ് പോലുള്ള അസുഖങ്ങളുമായി ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നവരെ പരിശോധന നടത്തുന്നതിലൂടെയാണ് കേസ് കണ്ടെത്തൽ പ്രധാനമായും നടക്കുന്നത്. മിക്ക ജില്ലകളിലും, കേസുകൾ കണ്ടെത്തുന്നതിന് സജീവമായ നിരീക്ഷണമില്ല. കൊവിഡ് രോഗിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക തയാറാക്കുന്നത് കാര്യക്ഷമമല്ല.
കേസുകളുടെ എണ്ണം വർധിച്ചുവരികയാണെങ്കിലും ആഴ്ചയോട് ആഴ്ചയുള്ള ദൈനംദിന പരിശോധന കുറഞ്ഞുവരുന്ന പ്രവണതയാണുള്ളത്. കൂടാതെ, ആർടി-പിസിആർ ടെസ്റ്റുകൾ പല ജില്ലകളിലും വേണ്ടത്ര അനുപാതത്തിൽ നടത്തുന്നില്ല. പല ജില്ലകളിലും RT-PCR/ RAT അനുപാതം 20:80 ആണ്.
രോഗിയെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് സ്വീകാര്യത കുറവാണ്. അതിനാൽ രോഗി വീട്ടില്‍ തന്നെ കഴിയുകയും അത് കുടുംബാംഗങ്ങൾക്കുള്ളിൽ അണുബാധ പകരുന്നതിനും അതിന്റെ ഫലമായി ഉയർന്ന ടിപിആറിനും കാരണമാകുന്നു. പലപ്രദേശങ്ങളും സന്ദർശിക്കുമ്പോൾ ഇത് ദൃശ്യമായിരുന്നു. വലിയ കൂട്ടുകുടുംബങ്ങളിലെ ഭൂരിഭാഗം അംഗങ്ങളും പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചല്ല പ്രഖ്യാപിക്കുന്നത്. മിക്ക ഇടങ്ങളിലും ബഫർ സോണുകളില്ല. രോഗബാധിത പ്രദേശങ്ങൾക്ക് ചുറ്റിലുമുള്ള പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.