കേരളം
28 വർഷങ്ങൾക്ക് ശേഷം സിസ്റ്റർ അഭയക്ക് നീതി; നാളെ ശിക്ഷാവിധി
കൊലപാതകകുറ്റം നിലനിലക്കുന്നതാണെന്ന് പ്രത്യേക സിബിഐ കോടതി. ഒന്നാം പ്രതി ഫാ. തോമസ് എം കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫി എന്നിവർ കുറ്റക്കാരെന്ന് കോടതി നിരീക്ഷിച്ചു. രണ്ടു പ്രതികൾക്കെതിരെയും ശക്തമായ തെളിവുകൾ ഉണ്ടെന്നും കോടതി. കേസില്‍ കൊലക്കുറ്റം തെളിഞ്ഞതായി സി.ബി.ഐ. കോടതി കണ്ടെത്തി. കേസിലെ ശിക്ഷാവിധി ഡിസംബര്‍ 23 ബുധനാഴ്ച പ്രസ്താവിക്കും.
Read also: ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വിജയം; 28 വർഷത്തെ നിരന്തര പോരാട്ടം
പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പറയുന്നത്. സി.ബി.ഐക്കുവേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ എം. നവാസ് ഹാജരായി.
അഭയ മരിച്ച് 28 വർഷങ്ങൾക്കു ശേഷമാണു വിധി. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസിൽ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിർണായകമായി.
അഭയ കേസ് നാൾവഴികൾ
മൂന്നു പതിറ്റാണ്ടിന്റെ പഴക്കമുണ്ട് ‘അഭയ’ എന്ന പേരിന്. ക്രൈസ്തവ സഭയിൽ കന്യാസ്ത്രീകൾ അനുഭവിക്കുന്ന വിവേചനം ചൂണ്ടിക്കാട്ടാൻ ഈ പേര് എന്നും ഉപയോഗിച്ചിരുന്നു.
ആത്മഹത്യയെന്നു ചൂണ്ടിക്കാട്ടി ലോക്കൽ പോലീസും, തുമ്പില്ലെന്നു പറഞ്ഞ് ക്രൈം ബ്രാഞ്ചും തള്ളിയ കേസിൽ വൈദികനെയും കന്യാസ്ത്രീയെയും പ്രതി ചേർത്ത് സിബിഐ അന്വേഷണം പൂർത്തിയാക്കി. ഇതോടെയാണ് 28 വർഷത്തിനു ശേഷം ഇപ്പോൾ കേസിൻ്റെ വിധിയിലേയ്ക്ക് എത്തിയിരിക്കുന്നത്.
1992 മാർച്ച് 27 നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ അഭയ എന്ന കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം അരീക്കര അയ്ക്കരക്കുന്നേൽ വീട്ടിൽ എം തോമസിന്റെ മകളായ അഭയ, ബിസിഎം കോളേജിലെ പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്നു. രാവിലെ പ്രാർഥനയ്ക്കുള്ള മണി മുഴക്കിയിട്ടും അഭയ എത്താതെ വന്നതോടെയാണ് കിണറിനു സമീപത്ത് ചെരുപ്പ് കിടക്കുന്നത് കണ്ടെത്തിയത്. തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
ലോക്ക് പോലീസും ക്രൈം ബ്രാഞ്ചും മാറി മാറി അന്വേഷിച്ച കേസ് 1993 മാർച്ച് 29 നാണ് സിബിഐയ്ക്കു വിട്ടത്. മരണം കൊലപാതകമാണെന്ന് 1995 വരെ സിബിഐ കണ്ടെത്തിയിരുന്നില്ല. 1995 ഏപ്രിലിലാണ് സിബിഐ കൊലക്കേസിൽ ഡമ്മി പരീക്ഷണം നടത്തുന്നത്. ഇതോടെയാണ് അഭയയുടെ ദുരൂഹ മരണം കൊലപാതകം തന്നെയാണെന്നു സിബിഐ ഉറപ്പിക്കുന്നത്. തെളിവുകൾ നശിപ്പിച്ചതിനാൽ പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നായിരുന്നു സിബിഐയുടെ അന്വേഷണ റിപ്പോർട്ട്.
97 ലും , 2000 ത്തിലും, 2006 ലും സിജെഎം കോടതിയിൽ കേസ് അവസാനിപ്പിക്കുന്നതിനായി സിബിഐ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ മൂന്നു തവണയും കേസ് പുനരന്വേഷിക്കുന്നതിനായിരുന്നു കോടതിയുടെ ഉത്തരവ്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഫാ. തോമസ് എം കോട്ടൂർ, ഫാ. ജോസ് പുത്തൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ പ്രതികളാക്കി സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നു ഇവരുടെ അറസ്റ്റ് 2008 നവംബർ 18 നു രേഖപ്പെടുത്തി.
അഭയയെ കൊലപ്പെടുത്തിയത് വൈദികരുടെ അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്നാണെന്നാണ് റിപ്പോർട്ട്. കേസിലെ നാലും അഞ്ചും പ്രതികളായിരുന്ന എഎസ്ഐ വി വി അഗസ്റ്റിൻ, മുൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ സാമുവേൽ എന്നിവർ അറസ്റ്റിലാകും മുൻപ് തന്നെ മരിച്ചിരുന്നു. അഗസ്റ്റിൻ കുറിച്ചിയിലെ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. അഗസ്റ്റിന്റെ ബന്ധുക്കളുടെ പരാതിയിൽ സിബിഐക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കന്യാസ്ത്രീയും വൈദികരും തമ്മിലുള്ള അവിഹിതം കണ്ടതിനെ തുടർന്നു അഭയയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയതായാണ് സിബിഐ കുറ്റപത്രം. 2009 ജൂലായ് 17 നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 49 സാക്ഷികളുള്ള കേസിൽ സഭയുമായി ബന്ധമുള്ള പത്തു സാക്ഷികൾ ഇതുവരെ കൂറുമാറി.
Read also: ചരിത്രവിധി ഇന്ന്; അഭയ കേസ് വിധി വരുന്നത് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നശിപ്പിക്കപ്പെട്ട തെളിവുകളില്‍ പൊലീസിനായി ആദ്യഘട്ടത്തില്‍ പകര്‍ത്തിയ ചിത്രങ്ങളും ഉള്‍പ്പെടുന്നു. പത്ത് ചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയതില്‍ അഭയയുടെ കഴുത്തിലെ മുറിവുകള്‍ വ്യക്തമായിരുന്നു. ഇതില്‍ നാല് ഫോട്ടോകള്‍ സിബിഐയ്ക്ക് ലഭിച്ചില്ല. പൊലീസിനായി ഫോട്ടോ ചിത്രീകരിച്ചത് വര്‍ഗീസ് ചാക്കോയാണ്.
പത്ത് ഫോട്ടോയാണ് പൊലീസിനായി എടുത്തത്. പത്ത് ഫോട്ടോകളില്‍ സിബിഐയ്ക്ക് ആറെണ്ണം മാത്രമാണ് ലഭിച്ചതെന്ന് വര്‍ഗീസ് ചാക്കോ പറയുന്നു. മൂന്ന് ഫോട്ടോകളില്‍ അഭയയുടെ കഴുത്തില്‍ മുറിവിന്റെ പാടുകളുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപോലെയാണ് ഫോട്ടോകള്‍ എടുത്തതെന്നും വര്‍ഗീസ് ചാക്കോ മലയാള മാധ്യമമായ ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.