കേരളം
ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം 17 രാജ്യങ്ങളിൽ കണ്ടെത്തിയതായി ഡബ്ല്യുഎച്ച്ഒ
ഇരട്ടമാറ്റം സംഭവിച്ചിട്ടുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ ഇനം (B.1.617) 17 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കൊവിഡിന്റെ രണ്ടാം വരവിൽ ഏറെ വ്യാപനശേഷിയുള്ള ഈ ഇനമാണ് കൂടുതൽ കാണപ്പെടുന്നത്. കഴിഞ്ഞയാഴ്ച 57 ലക്ഷം പേരാണ് ലോകമെങ്ങും കൊവിഡ് പോസിറ്റീവായുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ (21,72,063) ഇന്ത്യയിലാണ്. യുഎസാണ് രണ്ടാമത്– 406,001. B.1.617ന്റെ തന്നെ 3 വകഭേദങ്ങൾ B.1.617.1, B.1.617.2, B.1.617.3 ഇന്ത്യയിൽ കാണുന്നുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ രോഗികളിൽ 50% പേരിൽ ഇതു കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 20നാണ് B.1.617 ഇന്ത്യയിൽ ആദ്യം കണ്ടെത്തിയത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന വാക്സിനുകളായ കൊവിഷീൽഡും കൊവാക്സിനും ഇതിനെതിരെ ഫലപ്രദമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടർ അനുരാഗ് അഗർവാൾ അറിയിച്ചു.
അതേസമയം ഫൈസര്‍ വാക്‌സിന്‍ കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന് ബയോണ്‍ടെക് സഹസ്ഥാപകന്‍ ഉഗുര്‍ സഹിന്‍. വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തില്‍ ഇപ്പോഴും പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സമാനമായ വകഭേദങ്ങള്‍ക്കെതിരെ ഫൈസര്‍ വാക്‌സിന്‍ പ്രതിരോധം തീര്‍ക്കുമെന്ന് നേരത്തെ തന്നെ പരീക്ഷിച്ചുതെളിഞ്ഞതാണ്.
അക്കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും ഉഗുര്‍ സഹിന്‍ പറഞ്ഞു. ബയോണ്‍ടെക്-ഫൈസര്‍ സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ജനിതകമാറ്റം വന്ന ഇന്ത്യന്‍ വകഭേദത്തിന് അതിതീവ്ര വ്യാപനശേഷിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തില്‍ ഏറ്റവും അപകടകരമായത് ജനിതക വ്യതിയാനം വന്ന വൈറസാണെന്നു പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.