ദേശീയം
ഒറ്റ ദിവസത്തിൽ 5880 പേര്‍ക്കു കൂടി വൈറസ് ബാധ; രാജ്യവ്യാപക മോക്ഡ്രില്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5880 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ചിക്ത്‌സയിലുള്ളവരുടെ എണ്ണം 35,199 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ സംഘടിപ്പിക്കുന്നു.
ഇന്നും നാളെയുമാണ് മോക്ഡ്രില്‍. ആരോഗ്യസംവിധാനവും ആശുപത്രികളുമെല്ലാം വലിയ കോവിഡ് തരംഗമോ വ്യാപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്നു പരിശോധിക്കുകയാണ് ലക്ഷ്യം. കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനകളും ജനിതകശ്രേണീകരണവും വര്‍ധിപ്പിക്കണം.
സംസ്ഥാനങ്ങളില്‍ ഏതുവകഭേദമാണ് വ്യാപിക്കുന്നതെന്ന് കണ്ടെത്തണം. സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.കേരളത്തില്‍ ഗര്‍ഭിണികള്‍, അറുപത് വയസ്സിന് മുകളിലുള്ളവര്‍, കുട്ടികള്‍, മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഹരിയാനയിലും പുതുച്ചേരിയിലും പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ഉത്തര്‍പ്രദേശില്‍ വിമാനത്താവളങ്ങളില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സ്‌ക്രീനിങ് ആരംഭിച്ചു.