കേരളം
ഈരാറ്റുപേട്ട – വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ
കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ഇന്നലെ കനത്തമഴയാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ചും കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയായിരുന്നു. തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളിൽ മൂന്നു മണിക്കൂറോളം അതിശക്തമായിരുന്നു മഴ. ഇതിനെ തുടർന്ന് മീനച്ചിലാറിൽ പലയിടത്തും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ഒറ്റയീട്ടിയ്ക്ക് സമീപം ഒരു കാർ വെള്ളപ്പാച്ചിലിൽ പെട്ടെങ്കിലും അപകടങ്ങളില്ല.
അതിനിടെ, വാഗമൺ റോഡിൽ മംഗളഗിരിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് തീക്കോയി വില്ലേജിൽ വെളിക്കുളം സ്കൂളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.
തെക്ക് കിഴക്കൻ ജാർഖണ്ഡിന് മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. കോമോറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അഞ്ച് ദിവസം കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ നിലവിൽ പ്രത്യേക മുന്നറിയിപ്പ് ഒന്നും നൽകിയിട്ടില്ല.
22.09.2023: മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരള തീരത്ത് 22.09.2023 രാത്രി 11.30 വരെ 1.7 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് 22.09.2023 രാത്രി 11.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു,