കേരളം
സുപ്രധാന ഉത്തരവ് ഇറക്കി സർക്കാർ :25 സെന്റ് ഭൂമി വരെ ഫീസ് ഇല്ലാതെ സ്ഥലം മാറ്റം
![n257585226300e57528b7e40c455e25a1c654b02ca34f6149404380273fcae2d63fe71f916](https://citizenkerala.com/wp-content/uploads/2021/02/n257585226300e57528b7e40c455e25a1c654b02ca34f6149404380273fcae2d63fe71f916.jpg)
![n257585226300e57528b7e40c455e25a1c654b02ca34f6149404380273fcae2d63fe71f916](https://citizenkerala.com/wp-content/uploads/2021/02/n257585226300e57528b7e40c455e25a1c654b02ca34f6149404380273fcae2d63fe71f916.jpg)
ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍്റെ സുപ്രധാന ഉത്തരവ്. തരം മാറ്റുന്നതിനുള്ള ഫീസില്‍ വന്‍ കുറവ് വരുത്തിയും ഏകീകരിച്ചുമാണ് പുതിയ ഉത്തരവിറക്കിയത്. 25 സെന്‍്റ് വരെയുള്ള ഭൂമി ഇനി ഫീസ് അടക്കാതെ തരം മാറ്റാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ശ്രദ്ധേയ ഉത്തരവ്.
2008 ലെ കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി റവന്യൂ രേഖകളില്‍ തരം മാറ്റുന്നതിന് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിങ്ങനെ തിരിച്ച് അടിസ്ഥാന വിലയുടെ 10 മുതല്‍ 50 ശതമാനം വരെയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്.
ഇതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഫീസ് ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2017 ഡിസംബര്‍ 30 ന് മുമ്ബ് നികത്തിയ 25 സെന്‍്റിന് മുകളില്‍ ഒരേക്കര്‍ വരെയുള്ള ഭൂമിക്ക്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്ന വ്യത്യാസമില്ലാതെ അടിസ്ഥാന വിലയുടെ 10% ഫീസ് ഈടാക്കും. ഒരേക്കറിന് മുകളിലുള്ള ഭൂമിക്ക് 20% ആയിരിക്കും നിരക്ക്. കോര്‍പറേഷന്‍ പരിധിയില്‍ ഇത് 30 മുതല്‍ 50 ശതമാനം വരെയായിരുന്നു. നിരക്ക് സൗജന്യം വന്നതോടെ ഭൂവുടമകള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ലാഭമുണ്ടാകും.
ഒന്നായിക്കിടന്ന ഭൂമി 2017നു ശേഷം 25 സെന്‍്റോ അതിന് താഴെയോ വിസ്തീര്‍ണ്ണമുള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കില്‍ ഈ സൗജന്യം ലഭിക്കില്ല. എന്നാല്‍ തരം മാറ്റിയ ഭൂമിയിലുള്ള കെട്ടിട നിര്‍മാണത്തിന് നിലവിലുള്ള ഫീസ് ഈടാക്കും. സര്‍ക്കാരിന് കോടികളുടെ വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും ലക്ഷക്കണക്കിന് ഭൂവുടമകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഉത്തരവാണിത്.
കഴിഞ്ഞ വര്‍ഷം 300 കോടിയിലധികം രൂപയാണ് ഇതിലൂടെ സര്‍ക്കാരിനു ലഭിച്ചത്. എന്നാല്‍ ഉത്തരവിനൊപ്പം തണ്ണീര്‍ത്തട സംരക്ഷണ ചട്ടം കൂടി ഭേദഗതി ചെയ്താല്‍ മാത്രമേ ഇതിന് നിയമപരമായി സാധുത ലഭിക്കുകയുള്ളൂ