ദേശീയം
കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കർഷക സംഘടനകൾ
കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടികായത്. കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ഷ സമരം മാറ്റിവയ്ക്കണമെന്ന കാര്‍ഷിക മന്ത്രി നരേന്ദ്ര തോമറിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 22നാണ് കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മില്‍ അവസാന ചര്‍ച്ച നടന്നത്.
ജനുവരി 22ന് എവിടെ നിര്‍ത്തിയോ, അവിടെ നിന്ന് വീണ്ടും ചര്‍ച്ച തുടങ്ങാം. ഞങ്ങളുടെ ആവശ്യങ്ങളില്‍ ഇപ്പോഴും മാറ്റമില്ല.
ഈ മൂന്ന് കരിനിയമങ്ങളും എന്നന്നേക്കുമായി പിന്‍വലിക്കണം. താങ്ങുവില ഉറപ്പാക്കുന്നതിന് പുതിയ നിയമം കൊണ്ടുവരണം – ഭാരതീയ കിസാന്‍ യൂണിയന് വേണ്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ ടികായത് പറഞ്ഞു.
കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കണമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്ജ് കേന്ദ്രകൃഷിമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.