കേരളം
പണം വരുന്ന വഴി നിരീക്ഷിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇടപാടുകളുടെ വിവരം തേടും
രാഷ്ട്രീയക്കാരനല്ലെങ്കിലും ഇപ്പോൾ പണമിടപാടുകളിൽ കൂടുതൽ കരുതൽ വേണം. ബാങ്കുകൾ, സഹകരണബാങ്കുകൾ, സ്വകാര്യ പണമിടപാടുസ്ഥാപനങ്ങൾ എന്നിവയിലെ ഇടപാടുകളും നിരീക്ഷണത്തിലാണ്. ഇവയ്ക്കെല്ലാം ഇതുസംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഓരോ ജില്ലയിലും അൻപതോളം നിരീക്ഷണസംഘങ്ങൾ റോഡുകളിൽ പരിശോധന നടത്തുകയും ചെയ്യും. സംഘത്തിന്റെ തലവൻ എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റാണ്. ഇദ്ദേഹത്തിന് തത്സമയം നടപടി സ്വീകരിക്കാം. യാത്രയിൽ 50,000 രൂപയിൽ കൂടുതൽ കൈയിലുണ്ടെങ്കിൽ അതിന്റെ ഉറവിടത്തിന്റെ രേഖ കൈവശം വേണം.
ബാങ്കുകളുടെ ചുമതല
ഒരുലക്ഷം രൂപയ്ക്കുമുകളിൽ നടക്കുന്ന എല്ലാ ബാങ്കിടപാടുകളും കർശനനിരീക്ഷണത്തിലാണ്. രാഷ്ട്രീയപ്രവർത്തകനാണ് അക്കൗണ്ടുടമയെങ്കിൽ തീർച്ചയായും, ഇനിയുള്ള ദിവസങ്ങളിൽ എന്തിന് അക്കൗണ്ടിൽ പണമെത്തി, അല്ലെങ്കിൽ എന്തിന് പിൻവലിച്ചു എന്ന് വിശദീകരണം നൽകേണ്ടിവരും.
രാഷ്ട്രീയവുമായി ബന്ധമില്ലെങ്കിൽക്കൂടി പണമിടപാടുകളിൽ ജാഗ്രത പാലിക്കുന്നത് നോട്ടപ്പുള്ളിയാവാതിരിക്കാൻ നന്ന്. കൂടുതൽ തുകയുടെ ഇടപാടുകൾക്ക് ചെക്ക്, നെറ്റ് ബാങ്കിങ് സംവിധാനമായ ആർ.ടി.ജി.എസ്. ഉപയോഗിക്കണമെന്നാണ് ബാങ്കുകൾക്ക് നിർദേശം നൽകിയത്.
ഒരാളുടെ അക്കൗണ്ടിൽനിന്ന് പലരുടെ അക്കൗണ്ടുകളിലേക്ക് ആർ.ടി.ജി.എസ്. മുഖേന നടക്കുന്ന ഇടപാടുകൾ നിരീക്ഷിക്കും. കാഷ് ക്രെഡിറ്റ് അക്കൗണ്ട് ഇടപാടുകളും നിരീക്ഷണപരിധിയിൽ. സ്ഥാനാർഥികളോ അവരുമായി ബന്ധമുള്ളവരോ ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ബാങ്കിടപാടുകൾ നടത്തുകയാണെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ബാങ്കുകൾ റിപ്പോർട്ട് ചെയ്യണം.
എ.ടി.എം. സംഘങ്ങൾക്കും നിർദേശം
എ.ടി.എമ്മിൽ നിറയ്ക്കാൻ പണവുമായി പോകുന്ന വാഹനത്തിൽ ഏജൻസിയുടെ ചുമതലപ്പെടുത്തൽ കത്ത്, ഐ.ഡി.കാർഡ് എന്നിവ വേണം. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചാൽ പണം എണ്ണിത്തിട്ടപ്പെടുത്തി ബോധിപ്പിക്കാൻ ഇവർ ബാധ്യസ്ഥരാണ്. പണം ഏത് ബാങ്കിൽനിന്ന് ഏത് എ.ടി.എമ്മിലേക്ക് കൊണ്ടുപോകുന്നെന്നും എത്ര പണം ഉണ്ടെന്നും രേഖയുണ്ടാവണം. രേഖയിലില്ലാത്ത പണം പിടിച്ചെടുക്കും.
നിർജീവ അക്കൗണ്ടും നിരീക്ഷണത്തിൽ
രണ്ടുമാസമായി ഇടപാടുകൾ നടക്കാത്ത ബാങ്ക് അക്കൗണ്ടുകളിൽ തിരഞ്ഞെടുപ്പുവേളയിൽ 10 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്താൽ അവ ബാങ്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് ചെയ്യണം. സംശയാസ്പദമെന്ന് ബാങ്കിന് ബോധ്യപ്പെടുന്ന ഏത് ഇടപാടുകളും റിപ്പോർട്ട് ചെയ്യാം.