കേരളം
ഡ്രൈവർ കാബിനിലിരുന്ന് വിഡിയോ പകർത്തരുത്; ഓരോ രൂപമാറ്റത്തിനും 5,000 രൂപ പിഴ: കർശന നടപടിയുമായി ഹൈക്കോടതി
![samakalikamalayalam 2024 06 fa7f61a6 3781 4547 aac5 4158c53bd327 SANJU TECHY.jpg](https://citizenkerala.com/wp-content/uploads/2024/06/samakalikamalayalam_2024-06_fa7f61a6-3781-4547-aac5-4158c53bd327_SANJU_TECHY.jpg)
![samakalikamalayalam 2024 06 fa7f61a6 3781 4547 aac5 4158c53bd327 SANJU TECHY.jpg](https://citizenkerala.com/wp-content/uploads/2024/06/samakalikamalayalam_2024-06_fa7f61a6-3781-4547-aac5-4158c53bd327_SANJU_TECHY.jpg)
വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തി നിരത്തിലിറക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഹൈക്കോടതി. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കും. കൂടാതെ ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വിഡിയോ പകർത്തുന്നവർക്കെതിരെയും നടപടിയെടുക്കാനും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവരുടെ ബെഞ്ചിന്റേതാണ് നിർദേശം.
വ്ലോഗർ സഞ്ജു ടെക്കി കാറിൽ സ്വിമ്മിങ് പൂൾ ഒരുക്കി അപകടകരമായി യാത്ര ചെയ്ത സംഭവം വൻ വിവാദമായതിനു പിന്നാലെയാണ് കോടതി നടപടി. വാഹനം രൂപമാറ്റം വരുത്തുന്നതിന്റെ വിഡിയോ യുട്യൂബിൽ അടക്കം പോസ്റ്റ് ചെയ്യുന്ന വ്ലോഗർമാർക്കെതിരെ മോട്ടോർ വാഹന ചട്ട പ്രകാരം നടപടിയെടുക്കണമെന്നു കോടതി നിര്‍ദേശിച്ചു. വാഹനമോടിക്കുന്ന ആളിന്റെ ശ്രദ്ധ തെറ്റിക്കുന്നതാണ് ഇത്തരം നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
വ്ലോഗർമാരും വാഹന ഉടമകളും യൂട്യൂബിലടക്കം പങ്കുവെക്കുന്ന രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ എൻഫോഴ്സ്മെന്റ് ഓഫിസർമാർ ശേഖരിക്കണം. വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും വാഹനത്തിന്റെ കസ്റ്റഡി ഉൾപ്പെടെ മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
നിയമലംഘനം കണ്ടെത്തുന്നവരുടെ ഡ്രൈവിങ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യും. വാഹനത്തിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും മോട്ടർ വാഹന നിയമത്തിലെ വകുപ്പുകള്‍ ഉദ്ധരിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പുകക്കുഴല്‍, സൈലൻസർ അടക്കം വാഹനത്തിന്റെ ഏതു ഭാഗത്ത് രൂപമാറ്റം വരുത്തിയാലും നടപടി സ്വീകരിക്കാം. ശബ്ദ, വായു മലിനീകരണം ഉണ്ടാക്കുന്ന ഏതു വാഹനത്തിനെതിരെയും നടപടി സ്വീകരിക്കാമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.