കേരളം
ആണ്‍കുട്ടിയോട് കൊടും ക്രൂരത, ലൈംഗിക പീഡനം; വീട്ടിലെ സ്വര്‍ണം വരെ എടുപ്പിച്ചു, മലപ്പുറത്ത് നാല് പേർ അറസ്റ്റിൽ
പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന പരാതിയിൽ നാലു പേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മറ്റത്തൂർ തൊടുകുത്തുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (32), മലപ്പുറം ആലത്തൂർപടി സ്വദേശി ഷംസുദ്ദീൻ (37), മഞ്ചേരി പുൽപറ്റ സ്വദേശി ഉണ്ണികൃഷ്ണൻ (46), മഞ്ചേരി നറുകര സ്വദേശി രാജീവ് (48) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ പോക്‌സോ കേസാണ് ചുമത്തിയിട്ടുള്ളത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളിലൊരാളായ മുഹമ്മദ് ഇഖ്ബാലിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മുഹമ്മദ് ഇഖ്ബാൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പുറമെ കുട്ടിക്ക് ലഹരിപദാർഥങ്ങൾ നൽകിയതായും വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ എടുപ്പിച്ചതായും പരാതിയുണ്ട്. അതേസമയം, കടയിൽ ബിസ്കറ്റ് വാങ്ങാൻ എത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മടത്തറ സ്വദേശി ഗോപാലകൃഷ്ണൻ നായരാണ് (70) പിടിയിലായത്. ഇന്നലെ വൈകിട്ട് ഗോപാലകൃഷ്ണൻ നായർ നടത്തിവരുന്ന കടയിൽ ബിസ്‌ക്കറ്റ് വാങ്ങാനെത്തിയ കുട്ടിയെ കടക്കുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുതറിയോടിയ പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു.
തുടർന്ന് ചിതറ പൊലീസിൽ പരാതി നൽകുകയായിരുന്നു. കൊട്ടാരക്കര ഡി വൈ എസ് പി വിജയകുമാർ ജി ഡിയുടെ നിർദേശപ്രകാരം ചിതറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഗോപാലകൃഷ്ണൻ നായരെ മടത്തറയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ് സി / എസ് ടി, പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.