Covid 19
സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിക്കുന്ന രീതിയില്‍ മാറ്റം
സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിക്കുന്ന രീതിയില്‍ മാറ്റം വരുത്തി. നിലവില്‍ സംസ്ഥാനതലത്തിലാണ് മരണം സ്ഥിരീകരിക്കുന്നത്. ഇനി മുതൽ ജില്ലാ തലങ്ങളിൽ മരണം സ്ഥിരീകരിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്.
നേരത്തെ സംസ്ഥാന സമിതി മരണം സ്ഥിരീകരിക്കുന്നതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഇത്. പോസ്റ്റ് കൊവിഡ് പ്രശ്നങ്ങളാൽ മരണം സംഭവിക്കുന്നവർക്കു സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇത് സഹായകമാവും.
അതേസമയം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പോസ്റ്റ് കൊവിഡ് പ്രശ്നങ്ങളാൽ മരണം സംഭവിക്കുന്നവർക്കു സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇത് സഹായകമാവും. നിലവിൽ സംസ്ഥാനതലത്തിൽ സ്ഥിരീകരിക്കുന്ന കൊവിഡ് മരണങ്ങൾ ജില്ലാ തലത്തിലാക്കുന്നതു പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സ്വാഗതം ചെയ്യുന്നതായി വി.ഡി. സതീശൻ പത്രക്കുറിപ്പിൽ അറിയിച്ചു.
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം അവതരിപ്പിക്കവെയായിരുന്നു പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ ഇക്കാര്യം അറിയിച്ചത്.
Also read: സംസ്ഥാനത്ത് ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങൾ; മുഖ്യമന്ത്രി
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അവശ്യ സര്‍വീസ് അല്ലാത്ത സ്ഥാപനങ്ങള്‍ അഞ്ചാം തിയതി മുതല്‍ ഒമ്പതാം തിയതി വരെ തുറക്കാന്‍ അനുമതിയില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. 15 ശതമാനത്തിന് താഴേക്ക് ടി.പി.ആര്‍ എത്താത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ ഏഴാം തിയതി മുതല്‍ എത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇതും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിര്‍ദേശപ്രകാരം 10-ാം തിയതി മുതലാണ് ജീവനക്കാരോട് സ്ഥാപനങ്ങളിലെത്താന്‍ പറഞ്ഞിട്ടുള്ളത്.