ദേശീയം
കർണാടകയിൽ വ്യാഴാഴ്ച സത്യപ്രതിജ്ഞ; മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല
കർണാടകയിൽ കോൺഗ്രസ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറും. അതേസമയം നിയമസഭാകക്ഷി നേതാവിന്റെ പേര് കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടിട്ടില്ല. ആരെ മുഖ്യമന്ത്രിയാക്കുമെന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുക്കും. മറ്റ് പ്രതിപക്ഷ പാർട്ടികളേയും ക്ഷണിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനകം മന്ത്രിസഭയുടെ അന്തിമ രൂപരേഖ രൂപപ്പെടുമെന്ന് കോൺഗ്രസുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
കർണാടകയിലെ രാഷ്ട്രീയ നീക്കങ്ങൾ വിലയിരുത്തുന്നതിന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, പാർട്ടി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, പാർട്ടിയിലെ മുതിർന്ന നേതാവ് ദീപക് ബവാരിയ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ കക്ഷി യോഗത്തിന്റെ റിപ്പോർട്ട് ഈ മൂന്ന് നിരീക്ഷകർ ഹൈക്കമാൻഡിന് സമർപ്പിക്കും. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരിട്ട് നിയമിച്ച സംഘമാണിത്.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന നേതാവിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാന്‍ഡ് ആലോചന. തര്‍ക്കമില്ലാതെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ന്ദീപ് സിങ്ങ് സുര്‍ജേവാല എന്നിവര്‍ ബെംഗളൂരുവില്‍ നേതാക്കളുമായി കൂടിയാലോചന നടത്തി.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയാണെങ്കില്‍ ഡി കെ ശിവകുമാര്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാകും. അവസാന ടേം മുഖ്യമന്ത്രി പദവും ശിവകുമാറിന് ലഭിക്കും. ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യവുമായി അനുകൂലികള്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിമാരെ തിരഞ്ഞെടുക്കുക എന്നതും അത്ര എളുപ്പമാകില്ല.
മലയാളികളായ എന്‍ എ ഹാരിസ്, കെ ജെ ജോര്‍ജ് എന്നിവര്‍ മന്ത്രിസഭയില്‍ ഇടം നേടിയേക്കും. അതേസമയം കോണ്‍ഗ്രസിന്റെ വിജയിച്ച 136 പേരും ഇന്നലെ രാത്രിയോടെ ബെംഗ്‌ളൂരുവില്‍ എത്തി. അതിനിടയില്‍ എഐസിസി അദ്ധ്യക്ഷന്‍ മല്ലിക അര്‍ജ്ജുന്‍ ഖാര്‍ഗെ സോണിയ ഗാന്ധിയെ കാണാന്‍ ന്യൂഡല്‍ഹിക്ക് തിരിച്ചു.