കേരളം
കൊച്ചിയിൽ മൾട്ടി ലെവൽ മാർക്കറ്റിങ് തട്ടിപ്പ് !
കൊച്ചിയിൽ മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ തട്ടിപ്പെന്ന് പരാതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കൊച്ചി സിറ്റി പോലീസിനുമാണ് പരാതി ലഭിച്ചിരിക്കുന്നത്. ബിസയർ മാർക്കറ്റിങ് മണി ചെയിൻ തട്ടിപ്പു കേസ് പ്രതി അനീഷ് മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ഇവോ ഗ്ലോബലെന്ന പുതിയ കമ്പനിയുടെ പേരിലാണ് വ്യാപക തട്ടിപ്പ്.
2011-12 കാലഘട്ടത്തിൽ നടന്ന ബിസയർ മണി ചെയിൻ മാർക്കറ്റിങ് തട്ടിപ്പു കേസിലെ പ്രതി അനീഷ് മേനോനും സംഘത്തിനുമെതിരെയാണ് പുതിയ പരാതി. തൃശ്ശൂർ ആസ്ഥാനമായി ഇവോ ഗ്ലോബലെന്ന പേരില്‍ കമ്പനി രൂപീകരിച്ചാണ് തട്ടിപ്പെന്ന് ഇഡിക്കും പോലീസിനും നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുപ്രവർത്തകനും കലൂർ സ്വദേശിയുമായ ജോജോ ജോസഫാണ് പരാതി നൽകിയിരിക്കുന്നത്.
കൊച്ചിയിലെ മാളുകളിൽ കണ്ടുമുട്ടുന്ന സംഘം പിന്നീട് ഇവിടെനിന്ന് കാക്കനാട് ഭാഗത്തെ ഫ്ലാറ്റിലേക്ക് പോകും. ഇവിടെ രാത്രി തുടങ്ങി പുലർച്ചെവരെ മീറ്റിംഗുകള്‍ നടക്കും ഇവിടെവെച്ചാണ് യുവാക്കളെ വലയിലാക്കുന്ന മോട്ടിവേഷൻ ക്ലാസുകൾ നടക്കുക. വിലകൂടിയ കാറുകളിൽ വരുന്ന തട്ടിപ്പുകാർ, തങ്ങൾ മൾട്ടിലെവൽ മാർക്കറ്റിങ് നടത്തിയാണ് ഈ കാറും മറ്റും വാങ്ങിയതെന്നു കൂടി വ്യക്തമാക്കുന്നതോടെ യുവാക്കൾ ചതിയിൽ വേഗം വീഴും. പണം നിക്ഷേപിച്ചാൽ കുറഞ്ഞസമയംകൊണ്ട് കോടികൾ സമ്പാദിക്കാമെന്നാണ് തട്ടിപ്പുകാർ നൽകുന്ന വാഗ്ദാനം. കോവിഡ് സമയത്ത് തൊഴിൽ നഷ്ടമായ നിരവധി യുവാക്കൾ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കരുതുന്നത്.
ഇക്കഴിഞ്ഞ 10-ന് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അനീഷ്മമേനോനും സംഘവും ഗ്ലോബൽ മീറ്റിങ് സംഘടിപ്പിച്ചിരുന്നു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാണ് ഇവർ മീറ്റിങ് സംഘടിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നുണ്ട്. രജിസ്ട്രേഷനോ മറ്റ് രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയതായി ഡി.ജി.പി.ക്കും മുഖ്യമന്ത്രിക്കുമടക്കം പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ തട്ടിപ്പ് പിടിയിലായാല്‍ കമ്പനിയുടെ പേരുമാറ്റി വീണ്ടും തട്ടിപ്പിനിറങ്ങുന്നതാണ് ഇത്തരക്കാരുടെ രീതി.