ആരോഗ്യം
നിയമസഭാ തിരഞ്ഞെടുപ്പിൽ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ സമിതികൾ
നിയമസഭാ തിരഞ്ഞെടുപ്പിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡല തലങ്ങളിൽ ആരോഗ്യ ഏകോപന സമിതികളെ നിയോഗിച്ചു. ചീഫ് സെക്രട്ടറി നിയോഗിക്കുന്ന കോവിഡ് സംസ്ഥാന നോഡൽ ഓഫിസർക്കാണ് ഇതിന്റെ മേൽനോട്ടം.
തിരഞ്ഞെടുപ്പു പ്രക്രിയയിലുടനീളം പ്രോട്ടോക്കോൾ പാലിക്കുന്നു എന്നു നോഡൽ ഓഫിസർ ഉറപ്പാക്കണം. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശ പ്രകാരമാണിത്. സംസ്ഥാനതല ആരോഗ്യ ഏകോപന സമിതിയുടെ അധ്യക്ഷൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയും കൺവീനർ ആരോഗ്യ ഡയറക്ടറുമാണ്.
തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന എല്ലാവർക്കും മാസ്ക് നിർബന്ധമാണ്. തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ഉപയോഗിക്കുന്ന മുറി, ഹാൾ, പരിസരം എന്നിവയുടെ പ്രവേശന കവാടത്തിൽ എല്ലാവരുടെയും ശരീര ഉൗഷ്മാവ് പരിശോധിക്കണം. ആദ്യ പരിശോധനയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളതിലും കൂടുതലായാൽ 2 പ്രാവശ്യം കൂടി പരിശോധിക്കണം. ഇൗ പരിശോധനയിലും കൂടുതലാണെങ്കിൽ അവർക്ക് ടോക്കൺ നൽകണം.
പോളിങ് നടക്കുന്ന അവസാന മണിക്കൂറിൽ എത്താൻ നിർദേശിച്ചു മടക്കി അയയ്ക്കണം. പോളിങ്ങിന്റെ അവസാന മണിക്കൂറിൽ ഇത്തരം സമ്മതിദായകർക്കു സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വോട്ട് ചെയ്യാം. വോട്ടെടുപ്പിനു 2 മീറ്റർ (6 അടി) ശാരീരിക അകലം പാലിക്കണം. സ്ഥാനാർഥി ഉൾപ്പെടെ 5 പേർ മാത്രമേ വീടുകളിൽ പ്രചാരണത്തിനു പോകാവൂ.