ദേശീയം
കുതിച്ചുയരുന്ന ഇന്ധനവില; കേന്ദ്ര നിലപാടിൽ മാറ്റം വേണമെന്ന് മുഖ്യമന്ത്രി
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അനിയന്ത്രിതമായി വർധിക്കാതിരിക്കണമെങ്കിൽ അന്താരാഷ്ട്ര കമ്പോളത്തിൽ വില കുറയുമ്പോൾ കേന്ദ്ര സർക്കാർ എക്സൈസ് തീരുവയിൽ വർധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ നികുതി കുറയ്ക്കണമെന്ന കേന്ദ്ര സർക്കാർ വാദം വിചിത്രമാണെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
ഇന്ധനവില വർധന വരുത്തുന്ന നിലപാടിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്നാണ് സംസ്ഥാന സർക്കാരിൻറെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സി.എച്ച്. കുഞ്ഞമ്പുവിൻറെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം രാജ്യത്ത് പെട്രോൾ, ഡീസൽ വില റെക്കോഡ് ഉയരത്തിലാണ്. പെട്രോൾ വില ലിറ്ററിന് മുംബൈയിൽ 100 രൂപ കടന്നപ്പോൾ കേരളത്തിൽ പലയിടത്തും 95 രൂപയുടെ മുകളിലെത്തി. ഒരു ലിറ്റർ ഡീസലിന് കൊച്ചി നഗരത്തിലൊഴികെ കേരളത്തിലെങ്ങും 90 രൂപയുടെ മുകളിലായി. മുംബൈയിൽ ഡീസൽവില 92 കടന്നു.
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കാരണം ഇടക്കാലത്ത് നിർത്തിവെച്ചിരിക്കുകയായിരുന്ന വിലവർധന തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും നടപ്പാക്കുകയാണ്. മേയ് നാലുമുതൽ ഇതുവരെ ഒരുമാസത്തിനുള്ളിൽ 17 തവണയാണ് ഇന്ധനവില കൂട്ടിയത്. ചൊവ്വാഴ്ച പെട്രോളിന് 26 പൈസവരെയും ഡീസലിന് 24 പൈസ വരെയുമാണ് കൂടിയത്. കൊച്ചി നഗരത്തിൽ പെട്രോളിന് 94.33 രൂപയിൽനിന്ന് 94.59 രൂപയായും ഡീസലിന് 89.74 രൂപയിൽനിന്ന് 89.98 രൂപയുമായാണ് ചൊവ്വാഴ്ച കൂടിയത്.
അസംസ്കൃത എണ്ണയുടെ വിലവർധന ചൂണ്ടിക്കാട്ടിയാണ് തുടർച്ചയായി വിലകൂട്ടുന്നത്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി വൻതോതിൽ വർധിപ്പിച്ചതാണ് വില റെക്കോഡ് ഉയരത്തിലേക്കെത്താൻ കാരണമെന്ന് കണക്കുകൾ തെളിയിക്കുന്നു.