ദേശീയം
കുട്ടികളെ കടത്തുന്ന സംഘമുണ്ടെന്ന് വ്യാജ പ്രചാരണം; മുന്നറിയിപ്പുമായി പോലീസ്
കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ചെന്നൈ പൊലീസ് നിർദേശം നൽകി. വിഷയം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കേരളത്തിൽ ഉൾപ്പെടെ ഇത്തരം മെസേജുകൾ വ്യാപകമായി പ്രചരിക്കുകയാണ്. കുട്ടികളെ കടത്തുന്ന സംഘം നഗരത്തിൽ വ്യാപകമാണെന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. സമാനമായ മുന്നറിയിപ്പ് പൊലീസ് മുൻപ് നൽകിയിരുന്നെങ്കിലും വ്യാജപ്രചാരണങ്ങൾ തുടരുകയാണ്.
സമൂഹമാധ്യമങ്ങളിലെ വ്യാജ സന്ദേശം, വിഡിയോ എന്നിവ ശ്രദ്ധയിൽപെട്ടാൽ 100, 112 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് പൊലീസ് അറിയിച്ചു. സഹായത്തിനായി ഏതു സമയത്തും പൊലീസിനെ ബന്ധപ്പെടാമെന്നും ഉടനടി നടപടി സ്വീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ വീടിനു സമീപം എത്തുമെന്നും മാതാപിതാക്കളുടെ കണ്ണ് തെറ്റിയാൽ ഇവർ കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്നുമാണ് പ്രചാരണം.
ഇത്തരം സന്ദേശങ്ങൾ വ്യാപകമായതോടെ നഗരവാസികളും ഭീതിയിലായിട്ടുണ്ട്. അതിനിടെയാണ്, കുട്ടിയെ തട്ടിക്കൊണ്ടുപോകാനെത്തിയതെന്ന് ആരോപിച്ച് ട്രാൻസ്ജെൻഡറെ കഴിഞ്ഞ ദിവസം മർദിച്ച് അവശയാക്കിയത്.
പമ്മൽ സ്വദേശിനിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ട്രാൻസ്ജെൻഡറെ വഴിയിൽ തടഞ്ഞുനിർത്തിയ ശേഷം വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാൾ പ്രദേശത്ത് കറങ്ങി നടക്കുന്നുണ്ടെന്ന മൊബൈൽ സന്ദേശം ലഭിച്ചെന്നും മുഖഛായ തോന്നിയതിനാലാണ് ആക്രമിച്ചതെന്നുമാണ് അക്രമികൾ പൊലീസിനോടു പറഞ്ഞത്. ഇതേത്തുടർന്ന്, ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!