കേരളം
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികള്‍ പൊതുവില്‍ സ്വീകരിക്കേണ്ട പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ അട്ടമറിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ അന്തസത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോള്‍ ചിലത് പറയാതെ പറ്റില്ലെന്നു പറഞ്ഞുകൊണ്ടാണ് തന്റെ പതിവ് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വിമര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ഏതെങ്കിലും ഏജന്‍സിയെയോ ഉദ്യോഗസ്ഥനെയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത് എന്ന മുഖവുരയോടെ തുടങ്ങിയ മുഖ്യമന്ത്രി സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് ആവര്‍ത്തിച്ചു.
Read also: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നു കുറ്റകൃത്യങ്ങളെ പറ്റി സമഗ്രവും ഏകോപിതവുമായ അന്വേഷണം കേന്ദ്ര സര്‍ക്കാരിനോട് ആദ്യഘട്ടത്തില്‍ തന്നെ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്.
ഇവര്‍ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. അന്വേഷണം നിയമവഴികളിലൂടെ സഞ്ചരിക്കുമെന്ന ന്യായയുക്തമായ പ്രതീക്ഷയാണ് സ്വാഭാവികമായി സംസ്ഥാന സര്‍ക്കാരിനും ആ ഘട്ടത്തില്‍ ഉണ്ടായിരുന്നത്.
തുടക്കത്തില്‍ അന്വേഷണം അതിന്റേതായ രീതിയില്‍ നടന്നു. എന്നാല്‍ ഏജന്‍സികളുടെ ഭാഗത്തുനിന്ന് പിന്നീടുണ്ടായ ചില ഇടപെടലുകള്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നുവെന്ന സംശയമുണര്‍ത്തുന്ന തരത്തിലായി.
അന്വേഷണം പുരോഗമിക്കുമ്പോള്‍ എന്തെങ്കിലും വെളിച്ചത്താകുമോ എന്ന ഭയമാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്ന് വ്യാപകമായി പ്രചരണം അഴിച്ചുവിടുന്ന വിധത്തിലായി.
അന്വേഷണം ഒരു ഏജന്‍സി സ്വകാര്യമായി നടത്തേണ്ട കാര്യമാണ്, എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ തലത്തിലേക്കാണ് നീങ്ങുന്നത്.
ഏജന്‍സിക്ക് പുറത്തുള്ള ആളുകള്‍ അടുത്ത ഘട്ടത്തില്‍, അടുത്ത നിമിഷം, അടുത്ത ദിവസം എന്താണ് ചെയ്യാന്‍ പോകുന്നത്, എങ്ങനെയാണ് ഏജന്‍സി പോകുന്നത് എന്നത് സംബന്ധിച്ച മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു.
അവര്‍ എന്താണോ പ്രഖ്യാപിക്കുന്നത് അത് അനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ അടുത്ത ദിവസം നീങ്ങുന്നു. മൊഴികളിലേയും മറ്റും ഭാഗങ്ങള്‍ ഓരോരുത്തരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് സെലക്ടീവായി ചോര്‍ന്ന് മാധ്യമങ്ങളില്‍ വരുന്ന അവസ്ഥയുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പൊതുജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കേണ്ടതും കക്ഷിരാഷ്ട്രീയത്തിന് അതീതമായി നില്‍ക്കേണ്ടതും ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തേണ്ടതും പ്രൊഫഷണലായി അന്വേഷണം നടത്തേണ്ടതുമായ ഏജന്‍സികള്‍ ആ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് എവിടെ നീതി എന്ന ചോദ്യം ഉയരുന്നത്.
അന്വേഷണങ്ങള്‍ സത്യാവസ്ഥ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തെളിവ് ശേഖരണ പ്രക്രിയയാണ്. അത് മുന്‍വിധിയുടെ അടിസ്ഥാനത്തിലാവരുത്. അത് ഏതന്വേഷണത്തിന്റെയും താളം തെറ്റിക്കും.
പ്രൊഫഷണല്‍ അന്വേഷണം തുറന്ന മനസ്സോടെയുള്ള ഒന്നായിരിക്കണം. ഇന്നയാളെയോ ഒരു പ്രത്യേക വിഭാഗത്തേയോ പ്രതിസ്ഥാനത്ത് നിര്‍ത്തണം എന്ന ഉദ്ദേശ്യത്തോടുകൂടി ഒരു പ്രക്രിയ നടന്നാല്‍ അതിനെ അന്വേഷണമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും അത് ദുരുപദിഷ്ടമായ ലക്ഷ്യങ്ങളോടെയുള്ള മറ്റെന്തോ ആയി മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അതിന്റെ പേരില്‍ ലൈഫ് മിഷന്‍, ഇലക്ട്രിക് വെഹിക്കിള്‍ നയം എന്നിവയെല്ലാം ചുറ്റിപറ്റി ധാരാളം ആരോപണ ശരങ്ങള്‍ പൊതുമണ്ഡലത്തില്‍ എയ്തുവിടപ്പെട്ടിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ്, റെഡ്ക്രസന്റ് സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേററ്, സി.ബി.ഐ. മറ്റുചില വിഷയങ്ങളില്‍ എന്‍.ഐ.എ. എന്നിവയെല്ലാം സംസ്ഥാനത്ത് അന്വേഷണം നടത്തിവരികയാണ്.
തെളിവുശേഖരണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ടതായി വരാം. ഏതെങ്കിലും രേഖകള്‍ പരിശോധിക്കേണ്ടതായി വരും. എന്നാല്‍ ഇതിന് ഓരോ ഏജന്‍സികള്‍ക്കും പരിധികളുണ്ട്.
അതിനപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയായ ദിശയിലുള്ളതാണോ എന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.