ദേശീയം
രാജ്യത്ത് 551 ഓക്സിജൻ പ്ലാന്റുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ
രാജ്യത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ജീവവായു ഇല്ലാതെ നിരവധി പേർ മരിച്ചതോടെ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്ത് 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായി പിഎം കെയർ ഫണ്ടിൽ നിന്ന് തുക വകയിരുത്തും.
തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളിലാണ് പ്ലാന്റ് സ്ഥാപിക്കുക. ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനാണ് തീരുമാനം. പ്ലാന്റുകൾ പെട്ടെന്ന് പ്രവർത്തന സജ്ജമാക്കാൻ നിർദ്ദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം കോവിഡ് രണ്ടാം തരംഗത്തിന് മാസങ്ങൾക്ക് മുമ്പേ രാജ്യത്തെ ഓക്സിജൻ ഉത്പാദനം വർധിപ്പിക്കാൻ പാർലമെൻററി സമിതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. സർക്കാർ ആശുപത്രികളിൽ കിടക്ക സൗകര്യം വർധിപ്പിക്കാനും നവംബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായി ആശുപത്രികൾ നിറഞ്ഞ് ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിക്കുമ്പോഴാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്.
ഓക്സിജൻ ഉത്പാദനം വർധിപ്പിക്കണം, മിതമായ നിരക്ക് ഉറപ്പാക്കണം, ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണത്തിന് സംവിധാനമൊരുക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ഇക്കാര്യങ്ങളിൽ ആവശ്യമായ തയാറെടുപ്പ് നടത്തണമെന്നും സമജ് വാദി പാര്‍ട്ടി നേതാവ് റാം ഗോപാല്‍ യാദവ് അധ്യക്ഷനായ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ചിരുന്നു.