കേരളം
പത്ത് ശതമാനത്തിലധികം ടിപിആർ രേഖപ്പെടുത്തുന്ന ജില്ലകളിൽ കർശന നിയന്ത്രണം വേണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും അധികം രൂക്ഷമായി തുടരുന്ന പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ അവലോകനം ചെയ്തു.
10 ശതമാനത്തിൽ അധികം ടി.പി.ആർ രേഖപ്പെടുത്തുന്ന ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഒരു ഇളവും നൽകാൻ പാടില്ലെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാകേഷ് ഭൂഷന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കേന്ദ്രം ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്.
ഐ.സി.എം.ആർ ഡയറക്ടർ ബൽറാം ഭാർഗവ, എൻഎച്ച്എം മിഷൻ ഡയറക്ടർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണെങ്കിൽ കർശന നിയന്ത്രണം നടപ്പിലാക്കണമെന്ന് കേന്ദ്രം നിർദ്ദേശിക്കുന്നു.
ജനങ്ങളുടെ യാത്രയിൽ നിയന്ത്രണം വേണമെന്നും ആൾക്കൂട്ടമുണ്ടാകുന്ന ഒരു കൂടിച്ചേരലുകൾക്ക് അനുവാദം നൽകരുതെന്നും കേന്ദ്രം അറിയിച്ചു. നിയന്ത്രണങ്ങൾ അനുവദിച്ചാൽ കാര്യങ്ങൾ ഗുരുതരമാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.