കേരളം
അനുമതിതേടാതെ ശമ്പളപരിഷ്കരണം നടപ്പാക്കി; വൈദ്യുതി ബോർഡിന് രൂക്ഷവിമർശനം
സർക്കാരിന്റെ അനുമതിതേടാതെ 2021-ലാണ് ബോർഡ് ശമ്പളപരിഷ്കരണം നടപ്പാക്കിയത്. ഇതിലൂടെ വർഷം 734.4 കോടി രൂപയുടെ അധികബാധ്യത ബോർഡിനുണ്ടായി.
സർക്കാർ ജീവനക്കാരെക്കാൾ അഞ്ചുശതമാനം കൂടുതൽ ക്ഷാമബത്തയും അനുവദിച്ചു. ശമ്പള-പെൻഷൻ വിഹിതം റവന്യൂവരുമാനത്തിന്റെ 26.77 ശതമാനമായിരുന്നത് ഈ പരിഷ്‌കരണത്തിലൂടെ 46.59 ശതമാനമായി.
സർക്കാരിന്റെ അനുമതിതേടാതെ 2016-ൽ ശമ്പളപരിഷ്‌കരണം നടപ്പാക്കിയതിനെ സി.എ.ജി. മുമ്പും പലതവണ വിമർശിച്ചിരുന്നു. സർക്കാരിന്റെ അനുമതിയോടെ മാത്രമേ പൊതുമേഖലാസ്ഥാപനങ്ങളിൽ ശമ്പളപരിഷ്‌കരണം നടപ്പാക്കാവൂവെന്ന് 2021 ജനുവരിയിൽ സംസ്ഥാനം ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദേശം നൽകുകയുണ്ടായി. ഡയറക്ടർ ബോർഡ് ഇതു വീണ്ടും ലംഘിച്ചിട്ടും തടയാത്തത് ഊർജവകുപ്പിന്റെ വീഴ്ചയാണെന്നും സി.എ.ജി. കുറ്റപ്പെടുത്തി.