കേരളം
മദ്യനയം അംഗീകരിച്ച് മന്ത്രിസഭ; ബാർ ലൈസൻസ് ഫീസ് 5 ലക്ഷം രൂപ വർധിപ്പിച്ചു
ഈ സാമ്പത്തിക വർഷത്തെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. 5 ലക്ഷം രൂപയാണ് വർധിപ്പിച്ചത്. മദ്യനയം വിശദീകരിക്കാൻ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എക്സൈസ് മന്ത്രി മാധ്യമങ്ങളെ കാണും. സംസ്ഥാനത്ത് മദ്യ ഉൽപ്പാദനം കൂട്ടാനും തീരുമാനമായി. കള്ളു ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകും.
കഴിഞ്ഞ വർഷത്തെ മദ്യനയത്തിൽ കാര്യമായ മാറ്റമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ സാധ്യതയില്ല. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാഴി യൂണിയനുകളും എതിർപ്പ് അറിയിച്ചിരുന്നു. ഡ്രൈ ഡേയുടെ തലേദിവസം മദ്യവിൽപന കൂടുന്നതിനാൽ സർക്കാരിനു കാര്യമായ നഷ്ടമില്ല.
ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വർഷത്തെ നയത്തിൽ തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പിലായിട്ടില്ല. ഫീസ് കുറയ്ക്കണമെന്ന ഐടി വകുപ്പിന്റെ ആവശ്യം സർക്കാർ പരിഗണനയിലാണ്. നിയമസഭാ സബ്ജക്ട് കമ്മിറ്റി വിഷയം പരിശോധിക്കുകയാണ്. അതിനുശേഷം ഈ വർഷം തന്നെ നടപ്പിലാക്കാനാണ് ആലോചന. കള്ളുഷാപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചും പുതിയ മദ്യനയത്തിൽ നിർദേശങ്ങളുണ്ടാകും. ഏപ്രിൽ മാസത്തിൽ പുതിയ മദ്യനയം വരേണ്ടതാണെങ്കിലും വിവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.