കേരളം
ജാതി അധിക്ഷേപം; പോലീസിൽ പരാതി നൽകി ബിജെപി വനിതാ കൗൺസിലർ
തിരുവനന്തപുരത്ത് വർക്കല മുൻസിപ്പാലിറ്റി കൗൺസിലർമാർ ജാതി അധിക്ഷേപം നടത്തുന്നുവെന്ന് ബിജെപിയുടെ വനിതാ കൗൺസിലറുടെ പരാതി. പത്താം വാർഡ് മെമ്പർ കൂടിയായ ബിജെപി കൗൺസിലർ അശ്വതി റ്റി എസ്സ് ആണ് ഇത് സംബന്ധിച്ച് വർക്കല ഡി വൈ എസ് പി ക്ക് പരാതി നൽകിയിട്ടുള്ളത്. വർക്കല നഗരസഭാ കൗൺസിൽ യോഗം കഴിഞ്ഞ ഉടൻ കൗൺസിൽ ഹാളിൽ വച്ച് ബിജെപിയുടെ മൂന്ന് കൗൺസിലർമാർ ബിജെപി യുടെ തന്നെ കൗൺസിലറായ തന്നെ പരസ്യമായി അപമാനിക്കുകയാണ് ഉണ്ടായതെന്ന് അശ്വതി പരാതിയിൽ പറയുന്നു. ജാതി വിളിച്ചാക്ഷേപിച്ചു എന്നും പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് വർക്കല ഡി വൈ എസ് പി ക്ക് നൽകിയിട്ടുള്ള പരാതിയിൽ പറയുന്നത്.
മുൻസിപ്പാലിറ്റി പതിനൊന്നാം വാർഡ് മെമ്പർ വിജി ആർ വി , നാലാം വാർഡ് മെമ്പർ സിന്ധു വി, പതിനെട്ടാം വാർഡ് കൗൺസിലർ ഷീന ഗോവിന്ദ് എന്നിവർക്കെതിരെയാണ് അശ്വതി പരാതി നൽകിയിട്ടുള്ളത്. തന്നെ നിരന്തരമായി വനിതാ ബിജെപി കൗൺസിലർമാർ തന്നെ പല വിഷയങ്ങളിലും ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നതായി അശ്വതി ആരോപിക്കുന്നുണ്ട്. വാർഡിലെ വികസനപ്രവർത്തനങ്ങളിലും അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും ഇവർ പറയുന്നുണ്ട്.
23 വർഷമായി പട്ടയം ലഭിക്കാത്ത 125 ഓളം കുടുംബങ്ങളാണ് ഇവരുടെ വാർഡ് കൂടിയായ കണ്വാശ്രമം പ്രദേശത്തെ എംജി കോളനിയിലേത്. 4.75 ഏക്കറിൽ ഉള്ള മുൻസിപ്പാലിറ്റി യുടെ കീഴിലുള്ള പ്രദേശത്ത് ഏതാണ്ട് 600 ഓളം പേരാണ് താമസിച്ചു വരുന്നത്. ഇവരിൽ 15 ഓളം കുടുംബങ്ങൾ സ്വന്തം ചെലവിൽ ആണ് പട്ടയം സ്വന്തമാക്കിയിട്ടുള്ളത്. പട്ടയവിതരണം പൂർത്തിയാക്കാൻ നഗരസഭയ്ക്ക് ഫണ്ട് ഇല്ലെന്നും താലൂക്കിൽ സർവേ പൂർത്തിയാക്കാൻ കാലതാമസം ഉണ്ടാവും എന്നുള്ള സാഹചര്യത്തിൽ അശ്വതി , ശിവഗിരി സംരക്ഷണ സംഘത്തിന്റെ സഹായത്തോടെ സർവേ നടപടികൾ പൂർത്തികരിച്ചിരുന്നു.
ബിജെപിയുടെ ശ്രദ്ധയിൽ വാർഡിലെ പട്ടയത്തിന്റെ കാര്യങ്ങൾ ചുണ്ടികാണിച്ചെങ്കിലും അർഹമായ രീതിയിൽ പരിഗണിച്ചിരുന്നില്ല. സ്വന്തം നിലയിൽ വികസനപ്രവർത്ഥനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ പാർട്ടിയുടെ ഭാഗത്ത് നിന്നും വ്യക്തിപരമായി എതിർപ്പുകളും അപമാനങ്ങളും ആണ് നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്നതെന്ന് അശ്വതി പറഞ്ഞു.
വർക്കലയിലെ പ്രാദേശിക നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം 300 ഓളം sc മോർച്ച പ്രവർത്തകരും കർഷക മോർച്ച പ്രവർത്തകരും ബിജെപിയിൽ നിന്ന് രാജിവച്ചു കൗണ്സിലർ അശ്വതി ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു ഒപ്പമുണ്ട്. ബിജെപി യിൽ പ്രാദേശിക നേതൃത്വത്തിനെതിരെ പ്രവർത്തകരുടെ രൂക്ഷ വിമർശനം നിലവിലുണ്ട്. വർക്കല ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം ഇന്ന് മൊഴി നൽകിയിട്ടുണ്ട്