കേരളം
മദ്യം ഇനി വീട്ടിലെത്തിക്കും; ഹോം ഡെലിവറിക്ക് തുടക്കം കുറിക്കാനൊരുങ്ങി ബെവ്‌കോ
ശ്രദ്ധിക്കുക: മദ്യപാനം ആരോഗ്യത്തിന് ഹാനികരം
കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് ബെവ്‌കോ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച മുതല്‍ തുടക്കമാകും. ആദ്യ ഘട്ടമായി തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് കൈമാറിയേക്കും. കോവിഡ് രണ്ടാം തരംഗം ശക്തമായതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബിവ്‌റേജസ് കോര്‍പറേഷന്‍ പരിശോധിച്ചത്.
ബെവ്‌കോ തന്നെ ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്പനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും തീരുമാനം ഉടന്‍ ഉണ്ടാകും.ആദ്യഘട്ടത്തില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ ആയിരിക്കും ഡെലിവറി ചെയ്യുക. ഹോം ഡെലിവറിക്ക് പ്രത്യേക സര്‍വീസ് ചാര്‍ജുമുണ്ടാകും. എത്ര രൂപ ഈടാക്കണം എന്ന കാര്യം ഇതിന്റെ ചിലവവുകൂടി കണക്കിലെടുത്ത് തീരുമാനിക്കും. ആദ്യഘട്ടത്തിന് ശേഷമാകും കൂടുതല്‍ മാറ്റങ്ങള്‍ വേണമോ എന്ന് തീരുമാനിക്കുക.
സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടി ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷം സര്‍ക്കാര്‍ ശുപാര്‍ശ നല്‍കും. എന്നാല്‍ ബെവ്ക്യു ആപ് തിരിച്ചുകൊണ്ട് വരേണ്ടന്നാണ് തീരുമാനം.അതേസമയം ഹോം ഡെലിവറി വന്നാല്‍ ബെവ്ക്യൂ ആപ്പിന് സമീപമായ ആപ്പും കൊണ്ടുവന്നേക്കും. നേരത്തെ ലോക്ക്ഡൗണ്‍ സമയത്ത് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടന്നപ്പോള്‍ മദ്യാസക്തി കൂടുതലുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം ഹോം ഡെലിവറി നടത്താനുള്ള ആലോചനയുണ്ടായിരുന്നു.
അതേസമയം ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഇന്ന് മുതല്‍ തുറക്കില്ല. ബദല്‍ മാര്‍ഗ്ഗങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും. അതേസമയം കള്ളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പാഴ്സല്‍ സംവിധാനം മാത്രമായിരിക്കും ഉണ്ടായിരിക്കുക.