ദേശീയം
വാഹന വായ്പ ക്രമക്കേട്; HDFC ബാങ്കിന് 10 കോടി പിഴയിട്ട് റിസർവ് ബാങ്ക്
സ്വകാര്യ ബാങ്കായ HDFC ബാങ്ക് ലിമിറ്റഡിന് 10 കോടി രൂപ പിഴ ചുമത്തി RBI. ബാങ്കിങ് നിയമത്തിന്റെ ലംഘനത്തെ തുടർന്നാണ് പിഴ ചുമത്തിയത്. നിയമത്തിലെ സെക്ഷൻ 6 (2), സെക്ഷൻ 8 എന്നിവ ലംഘിച്ചെന്നാണ് പരാതി.
ബാങ്കിന്റെ വാഹന വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പിഴ. പരാതിയെ തുടർന്ന് കഴിഞ്ഞവർഷം HDFC ആറു ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. വാഹന വായ്പ വകുപ്പിലെ ചില ജീവനക്കാർ കാർ വായ്പകളുമായി ബന്ധപ്പെട്ട GPS ഉപകരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിച്ചുവെന്ന് കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.
വായ്പ രേഖകൾ പരിശോധിക്കുന്നതുവരെ ചില ഉപഭോക്താക്കൾക്ക് അത്തരമൊരു ഉൽപ്പന്നം വാങ്ങുന്നതിനെക്കുറിച്ച് പോലും അറിയില്ലായിരുന്നുവെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ ബാങ്കിന്റെ വാഹന വായ്പ മേധാവി അശോക് ഖന്ന സ്ഥാനമൊഴിയുകയും ചെയ്തു. റിസർവ് ബാങ്കിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്കിന്റെ വാഹന വായ്പ പോർട്ട്ഫോളിയോയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിവിധ രേഖകൾ പരിശോധനക്ക് വിധേയമാക്കിയിരുന്നു.
മാർക്കറ്റിങ് രേഖകളും ഉപഭോക്താക്കളുടെ തേർഡ് പാർട്ടി സാമ്പത്തികയിതര ഉൽപ്പന്നങ്ങളുടെ രേഖകളുമാണ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴയിട്ടത്. ബാങ്കിന് റിസർവ് ബാങ്കിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും അത് അനുസരിക്കുമെന്നും HDFC വക്താവ് പറഞ്ഞു.