കേരളം
അഭയ കേസിലെ ഹർജി വേനലവധിക്ക് ശേഷം പരിഗണിക്കും
അഭയ കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സെഫിയും ഫാ.തോമസ് കോട്ടൂരും നല്‍കിയ ഹർജികള്‍ ഹൈകോടതി വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. മതിയായ തെളിവുകളില്ലാതെയാണ് കോടതി ശിക്ഷ വിധിച്ചതെന്നും വസ്തുതകള്‍ വിലയിരുത്തുന്നതില്‍ കോടതിക്ക് പിഴവുണ്ടായെന്നും ചൂണ്ടിക്കാട്ടി ഇരുവരും നല്‍കിയ ഹരജികളാണ് ഡിവിഷന്‍ ബെഞ്ച് മാറ്റിയത്.
കോട്ടയം പയസ് ടെന്‍ത് കോണ്‍വന്‍റ് അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992ല്‍ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും ശിക്ഷയാണ് തിരുവനന്തപുരം സി.ബി.ഐ കോടതി 2020 ഡിസംബര്‍ 23ന് വിധിച്ചത്.
ഡിസംബര്‍ 23ന് ശിക്ഷ പ്രഖ്യാപിച്ചതു മുതല്‍ ഇരുവരും ജയിലിലാണ്. ശിക്ഷ മരവിപ്പിക്കണമെന്ന ഹരജിയില്‍ കോടതി സി.ബി.ഐയുടെ വിശദീകരണം തേടിയിട്ടുണ്ട്. ഇരുവരും നല്‍കിയ അപ്പീലുകളും കോടതിയുടെ പരിഗണനയിലുണ്ട്.
ഹർജികൾ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിക്കുകയും, സിബിഐയ്ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ വിചാരണക്കോടതി നടപടി നിയമപരമല്ലെന്നാണ് പ്രതികളുടെ വാദം. കൂടാതെ കേസിലെ 49-ാം സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്നും അപ്പീലിൽ പറയുന്നുണ്ട്. ഹർജിയിൽ സിബിഐ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. കഴിഞ്ഞ വർഷം ഡിസംബർ 23 നാണ് കേസിൽ തിരുവനന്തപുരം സിബിഐ കോടതി പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, സെഫിക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ.
വിചാരണക്കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ളതല്ലന്നും കോടതിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. അഭയയുടെ മരണം കൊലപാതകമാണോ മുങ്ങിമരണമാണോ എന്ന് സംശയാതീതമായി തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്നും കൊലപാതകമാണന്ന് വ്യക്തമാക്കി കേസ് എഴുതിതള്ളണമെന്ന ആവശ്യം കോടതി നിരസിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടേയും മെഡിക്കൽ റിപ്പോർട്ടുകളുടേയും ആധികാരികത പരിശോധിക്കാതെയാണ് കോടതി ശിക്ഷ വിധിച്ചതെന്നും സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നും ഹർജിയിൽ പറയുന്നു.