കേരളം
വാളയാർ കേസ് : അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറങ്ങി ; കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ നിരാഹാര സമരത്തിൽ
വാളയാറിലെ രണ്ടു പെൺകുട്ടികളുടെ മരണത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറങ്ങി. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം നീങ്ങിയത്.
സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ് എതിർത്തിരുന്നു. കോടതി അനുമതിയോടെ മാത്രമേ തുടരന്വേഷണമാകൂയെന്ന് നിയമ വകുപ്പ് അറിയിച്ചിരുന്നു. സർക്കാർ രൂപീകരിച്ച നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയത്.
അതിനിടെ, അന്വേഷണം സിബിഐക്ക് വിട്ടത് കൊണ്ട് മാത്രമായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. രാവിലെ പത്തിന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍റിന് സമീപമാണ് നിരാഹാര സമരം തുടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സോജന്‍ ഉള്‍പ്പടെയുള്ളവര്‍ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു.