കേരളം
രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് ലഭിച്ചേക്കും; തെരഞ്ഞെടുപ്പ് 29 ന്
ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് കേരളത്തിൽ ഒഴിവു വന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് തന്നെ നൽകിയേക്കും. യുഡിഎഫ് വിട്ടു വന്ന എൽജെഡിയോട് കാണിച്ച വീഴ്വഴക്കം ഇത്തവണയും തുടരാനാണ് ധാരണ. അന്തിമ തീരുമാനം ഇടതുമുന്നണി യോഗം കൈക്കൊള്ളുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കി.
രാജ്യസഭയിലേക്ക് വീണ്ടും മൽസരിക്കുമോ എന്ന കാര്യത്തിൽ ജോസ് കെ മാണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ജോസിന് പകരം പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ആരെയെങ്കിലും മൽസരിപ്പിക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. സ്റ്റീഫൻ ജോർജ്ജിന്റെ അടക്കം പേരുകളാണ് ഉയർന്നു വന്നിട്ടുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചത്. ഈ ഒഴിവിലേക്ക് നവംബര്‍ 29ന് തെരഞ്ഞെടുപ്പ് നടത്താനാണ് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്. വോട്ടെണ്ണലും അന്നുതന്നെ നടക്കും. നവംബര്‍ 16 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി. നവംബര്‍ 17ന് സൂക്ഷ്മ പരിശോധന. 22 വരെ പത്രിക പിന്‍വലിക്കാം.
തെരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നിരുന്നു. പാലയില്‍ മാണി സി കാപ്പനെതിരെ മത്സരിച്ച ജോസ് കെ മാണി പരാജയപ്പെടുകയായിരുന്നു.
ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മിഷനോട് നിർദേശിക്കണം എന്നാവശ്യപ്പെട്ട് എംഎൽഎമാരായ കെ.എൻ.ഉണ്ണികൃഷ്‌ണൻ, വി.ആർ.സുനിൽകുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.