കേരളം
കർണാടകത്തിലേക്കുള്ള പ്രവേശനം; പരിശോധന കടുപ്പിച്ചു
കൊവിഡ് പശ്ചാത്തലത്തിൽ കേരള അതിർത്തികളിൽ കർണാടകം പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നെത്തുന്നവർക്ക് 72 മണിക്കൂർ മുമ്പെങ്കിലും എടുത്ത ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇന്ന് മുതൽ നിലവിൽ വന്നു. വാക്സീൻ എടുത്തവർക്കും ആർടി പിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.
അതിർത്തികൾക്ക് പുറമേ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധനയുണ്ടാകും. ദിവസവും കർണാടകത്തിൽ പോയി വരുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ 15 ദിവസത്തിൽ ഒരിക്കൽ ആർടി പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേരളത്തിൽ കൊവിഡ് വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്ന് കർണാടക വ്യക്തമാക്കുന്നു.
അതേ സമയം കാസർകോട്ടേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു . ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് കാസര്‍കോട്ടേയ്ക്ക് സര്‍ക്കാര്‍,സ്വകാര്യ ബസ് സര്‍വ്വീസുകള്‍ ഉണ്ടാവില്ല. കേരളത്തിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിമര്‍ശനം.
അതേ സമയം കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർക്ക് കർണ്ണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കെഎസ്ആർടിസിയിൽ കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയ്യിൽ കരുതണമെന്ന് കെഎസ്ആർടിസി അറിയിച്ചു.
നേരത്തെ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പോലും കർണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് കർണ്ണാടക സർക്കാർ അറിയിച്ചിരുന്നു. എന്നാൽ കർണ്ണാടക സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ്.
കൂടാതെ കേരളത്തിലെ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, വിദ്യാഭ്യാസം, ബിസിനസ്സ്, തുടങ്ങി മറ്റ് കാരണങ്ങൾക്കായി കർണാടകത്തിലേക്ക് പോകുമ്പോൾ 15 ദിവസത്തിലൊരിക്കൽ ആർടി-പിസിആർ ടെസ്റ്റിന് വിധേയരാണമെന്നും നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ കണ്ടക്ടർ ആവശ്യപ്പെടുമ്പോൾ ഇത് ഹാജരാക്കണമെന്നും കെഎസ്ആർടിസി അറിയിച്ചു.