കേരളം
കുട്ടികളുടെ കൊവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഈ ആഴ്ച ലഭിച്ചേക്കും
കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിനായ സൈക്കോവ് ഡിക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഈ ആഴ്ച തന്നെ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അനുമതി ലഭിച്ചാൽ രാജ്യത്ത് ലഭ്യമാകുന്ന അഞ്ചാമത്തെ കൊവിഡ് വാക്സിനായിരിക്കും സൈക്കോവ് ഡി. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള വാക്സിനാണ് സൈക്കോവ് ഡി.
അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി വാക്സിന്‍ നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില ഈ മാസമാദ്യം അപേക്ഷ നല്‍കിയിരുന്നു.കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സൈക്കോവ്ഡിയുടെ അപേക്ഷ വിദഗ്ദ്ധ സമിതിയുടെ മുന്നില്‍ പരിഗണനയ്ക്ക് വരുന്നത്. കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിലൂടെ സ്കൂളുകളുടെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കാന്‍ കഴിഞ്ഞേക്കും.
അതേസമയം കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിലൂടെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് ഐസിഎംആർ റിപ്പോർട്ട്. തമിഴ്നാട് പൊലീസ് സേനയിൽ നിന്ന് കൊവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഐസിഎംആർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന ഫെബ്രുവരി ഒന്ന് മുതൽ മെയ് 14 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. സംസ്ഥാനത്തെ 1,17,524 പൊലീസുകാരിൽ 32,792 പേർ ആദ്യ ഡോസും 67,673 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്.
ആകെ റിപ്പോർട്ട് ചെയ്ത മരണത്തിൽ വാക്സിൻ സ്വീകരിക്കാത്തവർ, ഒരു ഡോസ് സ്വീകരിച്ചവർ, രണ്ട് ഡോസ് സ്വീകരിച്ചവർ എന്നിവരുടെ മരണനിരക്ക് യഥാക്രമം ആയിരം പൊലീസുകാരിൽ 1.17 ശതമാനം, 0.21 ശതമാനം, 0.06 ശതമാനം എന്നിങ്ങനെയാണ്.പഠനം സൂചിപ്പിക്കുന്നത് അനുസരിച്ച് കൊവിഡ് വാക്സിൻ സ്വീകരിച്ചവരിലെ മരണനിരക്ക് കുറവാണ്. ഒരു ഡോസ് സ്വീകരിച്ചവരിൽ 0.18, രണ്ട് ഡോസ് സ്വീകരിച്ചവരിൽ 0.05 എന്നിങ്ങനെയാണ് കൊവിഡ് മരണത്തിനുള്ള സാധ്യത.