കേരളം
ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ വിദ്യാർത്ഥിയ്ക്ക് അയച്ച അദ്ധ്യാപകന് സസ്‌പെൻഷൻ
ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ വിദ്യാർത്ഥിനിയ്ക്ക് അയച്ച അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. കാലിക്കറ്റ് സർവകലാശാലയിലെ ഇംഗ്ലീഷ് പഠന വകുപ്പിലെ അദ്ധ്യാപകൻ ഹാരിസിനെയാണ് വിദ്യാർത്ഥി നൽകിയ പരാതിയിൽ സസ്‌പെൻഡ് ചെയ്തത്.സർവകലാശാല റജിസ്ട്രാർ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അദ്ധ്യാപകൻ അയച്ച സന്ദേശങ്ങൾ സഹിതമാണ് വിദ്യാർത്ഥിനി പരാതി നൽകിയത്. ഇതിനുപിന്നാലെ എട്ട് വിദ്യാർത്ഥികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തി. വിദ്യാർത്ഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം അദ്ധ്യാപകനിൽ നിന്ന് അടുത്തിടെ ഉണ്ടായതായും പരാതിയിൽ പറയുന്നു. അദ്ധ്യാപകനെതിരെ ഐപിസി 354,354 ഡി വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥി സംഘടന എംഎസ്ഫിന്റം വനിത വിഭാഗമായ ഹരിതയുടെ ജില്ല പ്രസിഡണ്ട് അഡ്വ. തൊഹാനി കെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫെയസ്ബുക്കിലൂടെയാണ് അഡ്വ. തൊഹാനി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആരോപണ വിധേയനായ അദ്ധ്യാപകന്‍ ഇയാള്‍ നേരത്തെ ജോലി ചെയ്തിരുന്ന കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് പരാതി.അക്കാദമിക് സഹായം വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിക്കുകയും ആ ബന്ധം പിന്നീട് ദൃഢമാക്കുകയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് ഹാരിസ് ചെയ്തിരുന്നത്. നിരവധി വിദ്യാര്‍ത്ഥിനികളെ ഇത്തരത്തില്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായാണ് വിവരം. വിവാഹ വാഗ്ദാനം ചെയ്തും ഇയാള്‍ പീഡിപ്പിച്ചതായി അറിയുന്നു.
ആത്മാര്‍ത്ഥമായ സ്നേഹമാണെന്നും തങ്ങളോട് മാത്രമാണ് ഇങ്ങനെ ഇടപഴകുന്നതെന്നും ഓരോ ഇരകളെയും ഹാരിസ് വിശ്വസിപ്പിച്ചിരുന്നു. ഹാരിസുമായി വിവാഹം കഴിക്കാന്‍ വേണ്ടി വിവാഹമോചനം നേടിയവര്‍ വരെയുണ്ടെന്നും ആരോപണം ഉന്നയിച്ച എംഎസ്‌എഫ് നേതാവ് പറയുന്നു. നിരവധി വിദ്യാര്‍ത്ഥിനികള്‍ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.ഹാരിസിനെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വിദ്യാർത്ഥിനിയിൽ നിന്നും മൊഴിയെടുക്കും.