കേരളം
സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിൽ തിരുവനന്തപുരം മുന്നില്‍; കുറവ് മലപ്പുറത്ത്
സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിൽ തിരുവനന്തപുരം മുന്നില്‍. സംസ്ഥാനത്ത് പത്തുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള കണക്ക് നോക്കിയാല്‍ തിരുവനന്തപുരത്ത് 0.201 ശതമാനമാണ് കേസുകള്‍.
എന്നാല്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുണ്ടായിട്ടും മലപ്പുറത്താണ് ഏറ്റവും കുറഞ്ഞ കേസുകളുള്ളത്. മലപ്പുറത്ത് ജനസംഖ്യാടിസ്ഥാനത്തിലുള്ള ശരാശരി 0.015 ആണ്. ഇവിടെ 10 വര്‍ഷത്തിനിടെ ആകെ രജിസ്റ്റര്‍ ചെയ്തത് 623 കേസുകളാണ്. അതില്‍ 532ഉം തീര്‍പ്പാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് പത്തുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഏറ്റവും കുറവ് മലപ്പുറം ജില്ലയിലെന്ന് ഔദ്യോഗിക കണക്കുകള്‍. 2010 ജനുവരി മുതല്‍ 2021 ജൂണ്‍ 23 വരെ സംസ്ഥാന വനിതാ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കണക്കുകളുള്ളത്.ഇതുപ്രകാരം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. അതാവട്ടെ മറ്റു ജില്ലകളേക്കാള്‍ ബഹുദൂരം മുന്നിലുമാണ്.
സംസ്ഥാനത്താകെ ഇക്കാലയളവില്‍ 17607 കേസുകളാണുള്ളത്. ഇതില്‍ തിരുവനന്തപുരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 6643 കേസുകളാണ്. ഇതില്‍ 4611 കേസുകള്‍ തീര്‍പ്പാക്കി. സ്ത്രീധനത്തിന്റെ പേരില്‍ 447, ഗാര്‍ഹികപീഢനം 3476, ഭര്‍തൃപീഢനം 176, സ്ത്രീകള്‍ക്കെതിരായ പീഢനം 2544 എന്നിങ്ങനെയാണ് കണക്ക്. സ്ത്രീകള്‍ക്കെതിരായ അതിക്രമം-296(245), സ്ത്രീധന പീഡനം-36(32), ഭര്‍തൃപീഢനം-19(16), ഗാര്‍ഹിക പീഢനം-272(239) എന്നിങ്ങനെയാണ് പരാതികളും തീര്‍പ്പാക്കിയതും.
മലബാര്‍ മേഖലയില്‍ പൊതുവെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറവാണെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാവുന്നത്. ജനസംഖ്യാടിസ്ഥാനത്തിലെ ശതമാനം പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. കാസര്‍കോട്-0.053, കണ്ണൂര്‍-0.021, വയനാട്-0.031, കോഴിക്കോട്-0.023, മലപ്പുറം-0.015, പാലക്കാട്-0.022 എന്നിങ്ങനെയാണ് കണക്ക്.