കേരളം
രാത്രി കര്‍ഫ്യൂവുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് ഡിജിപി
സംസ്ഥാനത്ത് രാത്രി കർഫ്യു കർശനമായി നടപ്പാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. അത്യാവശ്യങ്ങള്‍ക്കല്ലാതെ രാത്രി 9 മണിക്ക് ശേഷം പുറത്തിറങ്ങരുത്. ജനങ്ങള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും ഡി.ജി.പി വ്യക്തമാക്കി. രാത്രി 9 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യൂ. അത്യാവശ്യ സർവ്വീസുകൾക്ക് ഇളവ് നൽകിയിട്ടുണ്ട്. മാളുകളും തീയേറ്ററുകളും ഏഴര വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതോടെയാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. രാത്രി ഒമ്പത് മണി മുതൽ അഞ്ച് മണി വരെ നിയന്ത്രങ്ങൾ ഏർപ്പെടുത്തി. ഈ സമയത്ത് അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രി, രാത്രികാല ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ, പാൽ, പത്രം, മാധ്യമ പ്രവർത്തകർ എന്നിവർക്കാണ് ഇളവ്.
പൊതുഗതാഗതത്തേയും, ചരക്ക് ഗതാഗതത്തേയും നിയന്ത്രണത്തിൽ നിന്നൊഴിവാക്കി. ട്യൂഷൻ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടുള്ളൂ. തിയേറ്റർ, മാളുകൾ എന്നിവ 7.30 വരെ മാത്രമേ പ്രവർത്തിക്കാവു. കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപനങ്ങൾ രണ്ട് ദിവസം അടക്കും. ഇതിനാവശ്യമായ നടപടികൾ സെക്ടറൽ മജിസ്ട്രേറ്റുമാർ സ്വീകരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്ന ആൾക്കാരുടെ എണ്ണം നിയന്ത്രിക്കണം.
ഒമ്പത് മണിക്ക് ശേഷം പാഴ്‍സലും പാടില്ല. മീറ്റിങ്ങുകളും, പരിശീലനപരിപാടികളും ഓൺലൈൻ വഴി മാത്രമേ പാടുള്ളൂ. ആരാധനാലയങ്ങളിലെ ആരാധനകൾ പരമാവധി ഓൺലൈൻ വഴിയാക്കണം. പിഎസ്‍സിയുടെ എല്ലാ പരിക്ഷകളും രണ്ടാഴ്ചത്തേക്ക് നീട്ടി. ഏപ്രിൽ 21, 22 തീയതികളിൽ 3 ലക്ഷം ആളുകളെ കോവിഡ് ടെസ്റ്റ് ചെയ്യാൻ ലക്ഷ്യമിട്ട് രണ്ടാമത്തെ മാസ്സ് ടെസ്റ്റിംഗ് ക്യാമ്പയിൻ നടത്തുവാനും ആലോചിക്കുന്നുണ്ട്.