കേരളം
തപാല്‍ വോട്ട് നാളെ മുതല്‍; നാല് ലക്ഷത്തിലധികം അപേക്ഷകര്‍
നിയമസഭ തെരഞ്ഞെടുപ്പില്‍ 80 വയസ്സു കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കുള്ള തപാല്‍ വോട്ടെടുപ്പ് നാളെ മുതൽ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പറുമായി വീട്ടിലെത്തിയാണ് വോട്ടു ചെയ്യിക്കുക. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന ദിവസവും സമയവും അപേക്ഷകരെ മുന്‍കൂട്ടി അറിയിക്കും.
ബൂത്ത് ലെവല്‍ ഓഫീസര്‍ മുന്‍പ് വീട്ടിലെത്തിയപ്പോള്‍ അപേക്ഷിച്ചവര്‍ക്കു മാത്രമാണ് ഈ അവസരം. 4.02 ലക്ഷം പേരാണ് അപേക്ഷിച്ചിട്ടുള്ളത്. ഇവര്‍ക്ക് ഇനി ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാന്‍ കഴിയില്ല.
അപേക്ഷകരെ മുന്‍കൂട്ടി അറിയിച്ചത് അനുസരിച്ച് സൂക്ഷ്മ നിരീക്ഷകന്‍, 2 പോളിംഗ് ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രഫര്‍, ഡ്രൈവര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളില്‍ എത്തുന്നത്.
സ്ഥാനാര്‍ത്ഥിക്കോ ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ക്കോ വീടിനു പുറത്തുനിന്ന് വോട്ടെടുപ്പ് നിരീക്ഷിക്കാന്‍ അനുവാദമുണ്ട്. തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം ബാലറ്റ് പേപ്പർ കൈമാറി വോട്ട് ചെയ്യാൻ അനുവദിക്കും. വോട്ടറില്‍നിന്നു കൈപ്പറ്റുന്ന ബാലറ്റ് പേപ്പര്‍ അടങ്ങുന്ന ഒട്ടിച്ച കവര്‍ പോളിംഗ് സംഘം അന്നുതന്നെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കു കൈമാറും. അത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കും.
വോട്ടറിൽനിന്ന് കൈപ്പറ്റുന്ന ബാലറ്റ് പേപ്പർ അടങ്ങുന്ന കവർ പോളിങ് ടീം അന്നുതന്നെ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർക്ക് കൈമാറണം. ഇവ റിട്ടേണിങ് ഓഫീസറുടെ ഓഫീസിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമിൽ സൂക്ഷിക്കും. ഓരോ ദിവസവും വോട്ട് രേഖപ്പെടുത്തി ലഭിക്കുന്ന കവറുകളുടെ എണ്ണം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ കലക്ടറെ അറിയിക്കും. കലക്ടർ ഇത് തെരഞ്ഞെടുപ്പ് കമീഷന് കൈമാറും.