കേരളം
ബിജെപിയിൽ എത്തിയാൽ എന്തും പറയാം എന്നാണോ; ശ്രീധരനെതിരേ മുഖ്യമന്ത്രി
മെട്രോമാൻ ഇ. ശ്രീധരനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട്ട് എത്തിയ പിണറായി പട്ടാന്പിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ശ്രീധരനെതിരേ പ്രതികരിച്ചത്.
ശ്രീധരൻ എൻജിനിയറിംഗ് രംഗത്തെ വിദഗ്ധനായിരുന്നുവെന്നും എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാൽ അവരുടെ സ്വഭാവം കാണിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയാൻ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹമെത്തിയിട്ടുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തിന് മറുപടി പറയാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാമെന്ന് പറഞ്ഞവസാനിപ്പിച്ചു.
ശബരിമലയിൽ ആശയക്കുഴപ്പം വേണ്ടെന്നും സത്യവാങ്മൂലം തിരുത്തുന്നത് കേസ് വരുന്പോൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ശബരിമലയിൽ ഒരു പ്രശ്നവുമില്ല, അന്തിമ വിധി വരെ കാത്തിരിക്കാം. അന്തിമ വിധിയിൽ പ്രശ്നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാമെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷത്തെ തർക്കാൻ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് ചേർന്ന് തീവ്രശ്രമം നടത്തുകയാണ്. ഇതിന്റെ ഭാഗമായി സർക്കാരിനെതിരേ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.